March 10, 2022
March 10, 2022
ഡൽഹി : മലയാള മാധ്യമമായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രനടപടിയിൽ സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. മീഡിയ വൺ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. വിലക്കിനോട് അനുബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് ശെരിവെച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതുകൂടാതെ, ചാനലിലെ ജീവനക്കാർക്ക് വേണ്ടി മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും, കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയാവണ്ണിന്റെ ആവശ്യം അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക. അന്ന് തന്നെ ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കാൻ ശ്രമിക്കുമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ജനുവരി 31 നാണ് കേന്ദ്രം മീഡിയ വണ്ണിന് വിലക്ക് പ്രഖ്യാപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഫെബ്രുവരി എട്ടിന് ഹൈക്കോടതി കേന്ദ്രത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു, പിന്നാലെയാണ് മീഡിയ വൺ മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ എത്തിയത്. ചാനലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജറായപ്പോൾ, അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് കേന്ദ്രത്തിനായി വാദിച്ചത്.