March 15, 2022
March 15, 2022
ഡൽഹി : മലയാള ടെലിവിഷൻ വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കേന്ദ്രത്തിന്റെ വിലക്കിനെ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ മീഡിയാ വൺ മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് കോടതി മീഡിയ വണ്ണിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. സംപ്രേക്ഷണം വിലക്കിയ നടപടി സ്റ്റേ ചെയ്തതായും, ചാനലിന് സംപ്രേഷണം തുടരാമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ചാനൽ അടച്ചുപൂട്ടാൻ കേന്ദ്രം ഉത്തരവിട്ടത്. ഈ വിലക്കിനെതിരെ മീഡിയ വൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഫെബ്രുവരി എട്ടിന് ഹൈക്കോടതിയും വിലക്കിനെ ശരിവെച്ചു. ഇതോടെയാണ് മീഡിയ വൺ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. മാർച്ച് 10 ന് ഹർജി പരിഗണിച്ച സുപ്രീം കോടതി, ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാനലിന് സംപ്രേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാറിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത് എങ്കിൽ, ആ റിപ്പോർട്ടുകൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ടിലെ ഫയലുകളുടെ ഉള്ളടക്കം അറിയാൻ ഹർജിക്കാർക്ക് അവകാശം ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ ഇത്തരത്തിൽ ലംഘിക്കപ്പെടുന്നത് ഗുരുതരമായ സാഹചര്യം ആണെന്നും കോടതി വിലയിരുത്തി. മീഡിയ വൺ മാനേജ്മെന്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും, കേന്ദ്രത്തിനായി അഡിഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് കോടതിയിൽ ഹാജരായത്.