October 21, 2021
October 21, 2021
ദോഹ : ഖത്തർ ന്യൂ ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ആദ്യബാച്ച് എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. 660 വിദ്യാർത്ഥികളെ ഉൾകൊള്ളാൻ ശേഷിയുള്ള ക്യാമ്പസിൽ ബാച്ചിലർ ഓഫ് ആർട്സ്, ബാച്ചിലർ ഓഫ് സയൻസ്, ബാച്ചിലർ ഓഫ് കൊമേഴ്‌സ്, ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിഷ്ട്രേഷൻ എന്നീ കോഴ്‌സുകളാണ് ഉള്ളത്. വിദ്യാർത്ഥികൾ വന്നുചേരുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു യൂണിവേഴ്സിറ്റി മേധാവി ഹസ്സൻ ചൗഗുലെയുടെ പ്രതികരണം. 2019 നവംബർ 28 ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വെച്ചാണ് ഈ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനം നടന്നത്.
"ഇരുപത്തിഅയ്യായിരം ഖത്തർ റിയാലോളമാണ് മറ്റ് യൂണിവേഴ്‌സിറ്റികൾ ഫീസ് ഇനത്തിൽ ഓരോ സെമസ്റ്ററിലും വാങ്ങുന്നത്. ഭൂരിഭാഗം രക്ഷിതാക്കൾക്കും ഈ തുക താങ്ങാവുന്നതിലും അധികമായതിനാലാണ് ന്യൂ ഇന്ത്യൻ യൂണിവേഴ്സിറ്റി ആരംഭിക്കാൻ തീരുമാനിച്ചത് " - ചൗഗുലെ വ്യക്തമാക്കി. ഒരുവർഷത്തേക്ക് 28000 റിയാലാണ് ന്യൂ ഇന്ത്യൻ യൂണിവേഴ്‌സിറ്റി ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യം 30000 റിയാൽ തീരുമാനിച്ചതിന് ശേഷം രണ്ടായിരം റിയാൽ കൂടെ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചൗഗുലെ കൂട്ടിച്ചേർത്തു. മെട്രോ സ്റ്റേഷനുകളിൽ നിന്നും ക്യാമ്പസിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയിൽ ലബോറട്ടറി, ലൈബ്രറി, ബുക്ക് സ്റ്റോർ, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.