April 16, 2022
April 16, 2022
മലപ്പുറം : പന്തിന് പിന്നാലെയോടുന്ന മനസ്സാണ് മലയാളിയുടേതെങ്കിൽ, പന്തിനെ നെഞ്ചോട് ചേർത്തുറങ്ങുന്നവരാണ് മലപ്പുറം ജില്ലക്കാർ. കേരളത്തിന്റെ ഫുട്‍ബോൾ ഭൂപടത്തിൽ മറ്റാർക്കുമില്ലാത്ത സ്ഥാനം അവകാശപ്പെടാനുണ്ട് മലപ്പുറത്തിന്. കേരളാ ഫുട്‍ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ മലപ്പുറത്ത്, ഇന്ത്യയിലെ ഏറ്റവും പ്രൗഢോജ്വല ഫുട്‍ബോൾ ടൂർണമെന്റുകളിൽ ഒന്നിന് ഇന്ന് വിസിൽ മുഴങ്ങുകയാണ്. സന്തോഷ് ട്രോഫി ഫുട്‍ബോളിന്റെ ഫൈനലിൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടുമണിക്കാണ് ആതിഥേയരായ കേരളം തങ്ങളുടെ ആദ്യമത്സരത്തിന് ബൂട്ടുകെട്ടുന്നത്. അലറിയാർക്കുന്ന കാണികളുടെ പിന്തുണ കരുത്താക്കി രാജസ്ഥാനെ തോൽപിച്ചുകൊണ്ട് തുടങ്ങാനാവുമെന്നാണ് പരിശീലകൻ ബിനോ ജോർജ്ജും സംഘവും കണക്കുകൂട്ടുന്നത്. ടീം മാനേജർ എം. മുഹമ്മദ് സലീമും ആറ് താരങ്ങളും അടക്കം ഏഴ് പേരാണ് കേരളാ ടീമിൽ മലപ്പുറത്ത് നിന്നുമുള്ളത്. ഇതാദ്യമായാണ് മലപ്പുറത്തുനിന്നും ഇത്ര വലിയ പങ്കാളിത്തം കേരളാ ടീമിൽ ഉണ്ടാവുന്നത്. മിഡ്ഫീൽഡർമാരായ അർജുൻ ജയരാജ്, സൽമാൻ കള്ളിയത്ത്, എൻ.എസ്. ശിഖിൽ, എം. ഫസലുറഹ്മാൻ, പ്രതിരോധനിരയിൽ മുഹമ്മദ് സഹീഫ്, മുന്നേറ്റത്തിൽ ടി. കെ. ജെസിനുമാണ് ടീമിലെ മലപ്പുറത്ത് നിന്നുമുള്ളത്. കോവിഡ് പ്രതിസന്ധി കാരണം ടൂർണമെന്റിന്റെ തിയ്യതി തുടരെ മാറ്റേണ്ടി വന്നതും, കേരളാ പ്രീമിയർ ലീഗിനായി താരങ്ങളെ വിട്ടുകൊടുക്കേണ്ടി വന്നതും കേരളാ ടീമിന്റെ മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് പരിശീലകൻ ബിനോ ജോർജിന്റെ ആത്മവിശ്വാസം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇരുപത് ദിവസം നീണ്ടുനിന്ന ക്യാമ്പിന് ശേഷമാണ് ടീം മലപ്പുറത്ത് എത്തുന്നത്. പഞ്ചാബ്, ബംഗാൾ, മേഘാലയ, രാജസ്ഥാൻ എന്നിവർ ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം.