March 01, 2022
March 01, 2022
ബെലാറസ് : റഷ്യയുടെ യുക്രൈൻ അധിനിവേശം അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ സൃഷ്ടിക്കവെ, ഇരുകൂട്ടരും നടത്തിയ നയതന്ത്ര ചർച്ചയിൽ വെടിനിർത്തൽ കരാർ അടക്കമുള്ളവ ഒപ്പുവെച്ചില്ല. യുക്രൈൻ - ബെലാറസ് അതിർത്തിയിൽ നടന്ന ചർച്ചയിൽ രണ്ട് രാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ ഉപദേഷ്ടാക്കൾ പങ്കെടുത്തു. വെടിനിർത്തൽ കരാർ അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തെങ്കിലും, നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചിട്ടില്ല. എന്നാൽ, ഏറെ വൈകാതെ അടുത്ത ചർച്ച നടക്കുമെന്നും, സുപ്രധാന തീരുമാനങ്ങൾ അന്നുണ്ടാവുമെന്നും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സൂചന നൽകി.
പോളണ്ട് - ബെലാറസ് അതിർത്തിയാണ് അടുത്ത ഘട്ടത്തിലെ ചർച്ചയ്ക്ക് വേദിയാവുകയെന്ന് വ്ലാദിമിർ മെഡിൻസ്കി അറിയിച്ചു. മെഡിൻസ്കി ആണ് റഷ്യൻ സംഘത്തെ നയിച്ചത്. യുക്രൈന് വേണ്ടി, പ്രസിഡന്റിനെ മുഖ്യ ഉപദേഷ്ടാവായ മൈഖൈലോ പൊഡോല്യാക്ക് ആണ് ചർച്ച നയിച്ചത്. അഞ്ചുമണിക്കൂറോളം ചർച്ച നീണ്ടുനിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ചർച്ചയ്ക്ക് ശേഷവും യുക്രൈന് നേരെ റഷ്യ ആക്രമണം അഴിച്ചുവിടുകയാണ്. യുക്രൈൻ നഗരമായ ഒഖ്ടിർക്കയിൽ നടന്ന ആക്രമണത്തിൽ 70 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു.