February 24, 2022
February 24, 2022
ദോഹ : ഉക്രൈനിലേക്ക് കടന്നുകയറാൻ തന്റെ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ആജ്ഞാപിച്ചതിന്റെ അലയൊലികൾ ആഗോള മാർക്കറ്റിലും പ്രകടമായിത്തുടങ്ങി. 2014 ന് ശേഷം ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ പിന്നിട്ടു. യുദ്ധമുണ്ടായാൽ ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന ഭീതിയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. റഷ്യൻ സൈന്യം കടന്നാക്രമിച്ചതിന് പിന്നാലെ ഉക്രൈൻ തലസ്‌ഥാനമായ കീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഉക്രേനിയൻ ഭരണകൂടം. ഇന്ധനത്തിന് പുറമെ സ്വർണം, അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്കും വില കുത്തനെ കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
യൂറോപ്പിൽ വിതരണം ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ മൂന്നിലൊന്നും ഉല്പാദിപ്പിക്കുന്നത് റഷ്യ ആയതിനാൽ, യുദ്ധമുണ്ടായാൽ അത് രാജ്യാന്തര വിപണിയെ നേരിട്ട് ബാധിക്കും. കൊറോണ കാരണം നേരിട്ട പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറി വരുന്ന രാജ്യാന്തര വിപണിക്ക് യുദ്ധം വലിയ പ്രഹരമേല്പിക്കും. ക്രൂഡ് ഓയിൽ ബാരലിന്റെ വില വർധിച്ചതിന് അനുസൃതമായി രാജ്യങ്ങൾ പെട്രോളിനും ഡീസലിനും വില കൂട്ടുകയും, യുദ്ധം സാധാരണക്കാരനെ വളരേ പെട്ടെന്ന് തന്നെ നേരിട്ട് ബാധിക്കുമെന്നും വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചു.