February 24, 2022
February 24, 2022
കീവ് : പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശമനുസരിച്ച് റഷ്യൻ സൈന്യം ഉക്രൈനിലേക്ക് കടന്നതിന് പിന്നാലെ ആറിടത്ത് സ്ഫോടനങ്ങൾ നടന്നതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രമാറ്റൊർസ്ക്, ഖാർകിവ്, ഒഡെസ തുടങ്ങി, തലസ്ഥാനനഗരിയായ കീവിന് സമീപത്തുള്ള ആറ് ഇടങ്ങളിലാണ് സ്ഫോടനം നടന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ, റഷ്യൻ സൈന്യം ഉക്രൈൻ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരുന്നു. ഡോൺബാസ് മേഖലയിൽ നിലയുറപ്പിക്കാനാണ് പുടിൻ സൈന്യത്തിന് നിർദേശം നൽകിയത്. ഉക്രൈന്റെ ആക്രമണത്തിന് തടയിടാനാണ് സൈന്യത്തെ സജ്ജരാക്കിയതെന്നും അമേരിക്കയും നാറ്റോയും ഉൾപ്പെടുന്ന ലോകശക്തികൾ പ്രശ്നത്തിൽ ഇടപെട്ടാൽ തിരിച്ചടിക്കുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. ചെറുത്തുനിൽക്കാൻ ശ്രമിക്കുമെന്നും, സന്ധി ചർച്ചകൾക്കുള്ള ശ്രമങ്ങളോട് റഷ്യ പ്രതികരിക്കുന്നില്ലെന്നുമാണ് ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അറിയിച്ചത്. സാഹചര്യം യുദ്ധസമാനമായി മാറിയതോടെ യു.എൻ സുരക്ഷാ സമിതി അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.