December 17, 2021
December 17, 2021
തിരുവനന്തപുരം : മുസ്‌ലിം നാമധേയത്തിൽ കള്ളപാസ്പോർട്ട് സംഘടിപ്പിച്ച്, ആർഎസ്എസ് പ്രവർത്തകൻ ഗൾഫിൽ ജോലിചെയ്തത് പത്ത് വർഷം. തിരുവനന്തപുരം കിളിമാനൂർ പഴയകുന്നുമ്മൽ വില്ലേജിൽ സാഫല്യം വീട്ടിൽ രാജേഷാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. റിയാദിലും ദുബൈയിലും ഷെറിൻ അബ്ദുൾ സലാം എന്ന പേരിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
2006 ലാണ് രാജേഷ് വ്യാജരേഖ നിർമിച്ച് വിദേശത്തേക്ക് കടന്നത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019 ൽ കിളിമാനൂർ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കുകയും ചെയ്തു. പോലീസ് തനിക്കായി വല വിരിച്ചതറിയാതെ ഡിസംബർ 15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ചു. വൈകാതെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സ്വന്തം നാട്ടിൽ ആർഎസ്എസ്സിന്റെ സജീവപ്രവർത്തകനായ രാജേഷ്, ഗൾഫിൽ വർക്കല സ്വദേശിയാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്.