September 19, 2021
September 19, 2021
അൻവർ പാലേരി
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിൽ കഴിയുന്ന ടി.പി വധക്കേസിലെ പ്രതി കൊടി സുനിയെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിൽ പെട്ട ആൾ ഖത്തറിൽ നിന്നും ഫോണിൽ ബന്ധപ്പെട്ടതായി വെളിപ്പെടുത്തൽ. ജയിലിലിരുന്നുകൊണ്ടുതന്നെ പുറത്തുള്ളവരെ ഉള്‍പ്പെടുത്തി ഗൂഢാലോചന നടത്താന്‍ കോണ്‍ഫറന്‍സ് സംവിധാനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.. കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ സഹതടവുകാരന്‍ ബിന്‍ഷാദിന്റെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിനായിരുന്നു കൊടി സുനിയെ വധിക്കാനുള്ള ക്വട്ടേഷനെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത്.റഷീദിനും കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി അനൂപിനുമാണ് ക്വട്ടേഷൻ കിട്ടിയത്.
പെരുമ്പാവൂരില്‍നിന്ന് അനസ് വിളിച്ചിരുന്നത് ഇത്തരത്തില്‍ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയായിരുന്നുവെന്ന് ബിന്‍ഷാദ് പറയുന്നു. ഫ്‌ളാറ്റ് കൊലക്കേസിലെ റഷീദിന്റെ അടുത്തബന്ധുവാണ് അനസിനും ജയിലിലുള്ളവര്‍ക്കും ക്വട്ടേഷന്‍കാര്യം ചര്‍ച്ചചെയ്യാനുള്ള അവസരം കോണ്‍ഫറന്‍സ് കോളിലൂടെ ഒരുക്കിക്കൊടുത്തത്. കൊടിസുനിയുടെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നുള്ള ജിയയും വിളിച്ചിരുന്നതായി ബിന്‍ഷാദ് പറയുന്നുണ്ട്.എന്നാൽ ഇപ്പോൾ ഖത്തറിലുള്ള ജിയാ എന്ന വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റഷീദിന്റെ ഫോണിലേക്കാണ് ഇവരെല്ലാം വിളിച്ചിരുന്നത്.ഇതിനുമുമ്പും ഗൂഢാലോചനാവിവാദങ്ങള്‍ വിയ്യൂര്‍ ജയില്‍ ചുറ്റിപ്പറ്റിത്തന്നെ ഉണ്ടായിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തട്ടല്‍, ഹവാല പണംതട്ടല്‍, കഞ്ചാവ് ഇടപാടുകള്‍, രാഷ്ട്രീയ ആക്രമണങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ചിലതില്‍ കൊടിസുനിയും പ്രതിസ്ഥാനത്തുവന്നിരുന്നുതാനും. കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കൊടുവള്ളിസംഘത്തിനെതിരേ കൊടിസുനി നടത്തിയ സംഭാഷണവും പുറത്തുവന്നിരുന്നു. റഷീദ് ജയിലിലിരുന്ന് ചില ഗുണ്ടകള്‍ക്കെതിരേ ഗൂഢാലോചനനടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.