December 28, 2021
December 28, 2021
ദോഹ : രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ആശുപത്രികളിലെ സന്ദർശകരെ നിയന്ത്രിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ അറിയിപ്പ് വന്നത്. കോവിഡ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാനാണ് ഈ മുൻകരുതൽ.
കോവിഡ് രോഗികളെ ചികിൽസിക്കുന്ന കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ, മെബൈറീക്ക് ഫീൽഡ് ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കില്ല.
കോവിഡ് ഇതര രോഗങ്ങൾ ചികിൽസിക്കുന്ന ആശുപത്രികളിൽ വൈകീട്ട് 3 മുതൽ 8 വരെയാണ് സന്ദർശനസമയം. മാസ്ക് അണിഞ്ഞ്, ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസുമായി എത്തുന്നവരെ മാത്രമേ ആശുപത്രിയിലേക്ക് കടത്തിവിടൂ. ഇവർ ആശുപത്രിയിലേക്ക് പ്രവേശിക്കും മുൻപ് ശരീര ഊഷ്മാവ് പരിശോധിക്കുകയും വേണം. ഒരാൾ വീതം, പരമാവധി മൂന്ന് പേർക്കാണ് ഒരു രോഗിയെ സന്ദർശിക്കാൻ കഴിയുക. പതിനഞ്ചുമിനിറ്റിലധികം സമയം രോഗിയുടെ അടുത്ത് ചെലവഴിക്കാൻ പാടില്ല. പതിനഞ്ച് വയസിൽ താഴെ ഉളള കുട്ടികൾക്ക് രോഗികളെ സന്ദർശിക്കാൻ കഴിയില്ലെന്നും സന്ദർശകർ ചോക്കലേറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കൾ, പൂക്കൾ തുടങ്ങിയ ഒരു വസ്തുവും കൊണ്ടുവരാൻ ശ്രമിക്കരുതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കി.