January 06, 2022
January 06, 2022
ദോഹ : രാജ്യത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. ജനുവരി 27 വരെ ഓൺലൈൻ ആയി ക്ലാസുകൾ നൽകാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയത്. കോവിഡിന്റെ വ്യാപനശേഷി വർധിച്ചത് കണക്കിലെടുത്താണ് തീരുമാനം. ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് കുട്ടികൾക്ക് ഓൺലൈൻ പഠനം തുടരാൻ നിർദേശം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സ്കൂളുകൾക്ക് പുറമെ കിന്റർഗാർഡനുകൾക്കും ഈ അറിയിപ്പ് ബാധകമാണ്. ജനുവരി 18 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. ഇവ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തും. കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ലെങ്കിലും ജീവനക്കാർ നേരിട്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാവണം. പൊതുവിദ്യാലയങ്ങളിലെ 12 ആം ക്ലാസ് വിദ്യാർത്ഥികൾക്കും, സ്വകാര്യസ്കൂളുകളിലെ 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കും 50 ശതമാനം വിദ്യാർത്ഥികൾ എന്ന കണക്കിൽ സ്കൂളിൽ എത്താം. നഴ്‌സറികളിലും അൻപത് ശതമാനം വിദ്യാർത്ഥികൾക്ക് എത്താമെന്നും, രക്ഷിതാക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, യൂണിവേഴ്സിറ്റികളും, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കും. ഓൺലൈൻ പാഠങ്ങൾ കുട്ടികൾ കൃത്യമായി പിന്തുടരുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസമന്ത്രാലയം നിർദേശം നൽകി.