December 18, 2021
December 18, 2021
ദോഹ : ഖത്തറിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ചു നടന്ന ദേശീയ ദിന പരേഡ് അവസാനിച്ചു. കോർണിഷിൽ നടന്ന പരേഡിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും, പിതാവായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും പങ്കെടുത്തു. ഭരണരംഗത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരും പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു. രാജ്യത്തിന്റെ അതിഥികളായി ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ, ഫ്രാൻസ് ആഭ്യന്തരമന്ത്രി ജെറാർഡ് ഡാർമനിൻ, ഇന്റർപോൾ സെക്രട്ടറി ജനറൽ യർഗൻ സ്റ്റോക്ക് എന്നിവരും പരേഡ് കാണാൻ കോർണിഷിലെത്തി.
ദേശീയഗാനവും, ദേശീയദിനത്തെ സൂചിപ്പിക്കുന്ന 18 റൗണ്ട് വെടിവെപ്പിനും ശേഷമാണ് പരേഡ് ആരംഭിച്ചത്. സൈനികവാഹനങ്ങൾ പരേഡിൽ ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, നാവികസേനയുടെ ആധുനികബോട്ടുകൾ പരേഡിൽ അണിനിരന്നു. വ്യത്യസ്ത എഫ്-15 ചെറുവിമാനങ്ങൾ നടത്തിയ ആകാശപ്രകടനവും പരേഡിന്റെ മാറ്റുകൂട്ടി. പരേഡിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ കാലാൾപടയുടെ മാർച്ചും പിന്നാലെ നടന്നു. കുതിരപ്പടയും ഒട്ടകങ്ങളും മാർച്ചിന്റെ ഭാഗമായി അണിനിരന്നു.