December 07, 2021
December 07, 2021
ദോഹ : വാക്സിനേഷനാൽ തീർത്ത പ്രതിരോധങ്ങൾക്കും മീതെ പുതിയ വകഭേദങ്ങളുമായി വിഹരിക്കുകയാണ് കോവിഡ്. ജനിതകമാറ്റം കൈവന്ന ഒമിക്രോൺ വകഭേദം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ജാഗ്രത തുടരണമെന്നനിർദ്ദേശവുമായി ഖത്തർ ആരോഗ്യവിദഗ്ധ ഡോക്ടർ ജമീല അൽ അജ്മി രംഗത്തെത്തി. സൗദി, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയായ ജമീല അജ്മി ജനങ്ങളോട് സംവദിച്ചത്.
കൂടുതൽ വേഗത്തിൽ കൂടുതൽ പേരിലേക്ക് പകരാൻ ശേഷിയുള്ളതിനാൽ 'അപകടകാരിയായ വൈറസ്' എന്നാണ് ലോകാരോഗ്യസംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്. ഈ വൈറസിന് ഇനിയും ജനിതകമാറ്റം സംഭവിച്ചേക്കാം എന്ന വസ്തുതയും ഭീതിയോടെയാണ് ലോകം വീക്ഷിക്കുന്നത്. യാത്രാമാനദണ്ഡങ്ങൾ ഒക്കെ കൃത്യമായ പിന്തുടർന്നതിനാൽ ഖത്തറിൽ ഇപ്പോഴും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസവാർത്തയാണ്. എങ്കിലും, ദിനംപ്രതിയുള്ള കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്-അജ്മി അഭിപ്രായപ്പെട്ടു. കോവിഡിന് എതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശദീകരിക്കാൻ ഒരു ബോധവൽക്കരണ വീഡിയോയും ഡോക്ടർ ജനങ്ങൾക്കായി പങ്കുവെച്ചിട്ടുണ്ട്. സാമൂഹികഅകലവും, കൃത്യമായ ഇടവേളകളിൽ കൈകൾ ശുചീകരിക്കലും അടക്കമുള്ള മുൻകരുതലുകളും പാലിക്കണമെന്ന് ഡോക്ടർ അഭ്യർത്ഥിച്ചു.