December 05, 2022
December 05, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ: 2022 ലെ ഫിഫ ലോകകപ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പുറമെ,ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്ന നിരവധി സന്ദേശങ്ങൾ കൈമാറുന്നതിനും കാൽപന്തുകളിയുടെ വിശ്വമേള സാക്ഷ്യം വഹിച്ചു.ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്തയെ ലോകകപ്പ് അംബാസിഡറായി പ്രഖ്യാപിക്കുകയും ഉദ്ഘാടന വേളയിൽ അവതരിപ്പിക്കുകയും ചെയ്തതിലൂടെ ഭിന്നശേഷി സൗഹൃദ ലോകകപ്പ് ആയിരിക്കും ഖത്തറിൽ നടക്കുകയെന്ന് ഉറപ്പായിരുന്നു. പിന്നീട് വന്ന ഓരോ വാർത്തകളും ഈ പ്രഖ്യാപനത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.
"ഞാൻ ആദ്യമായി നേരിട്ട് കാണുന്ന സ്റ്റേഡിയമാണിത്, ആദ്യമായി ഞാൻ ഒരു പിച്ച് കാണുകയും ഫുട്ബോൾ ആരാധകരുടെ ഭാഗമാകുകയും ചെയ്തു, ആദ്യമായി എനിക്ക് തത്സമയം മത്സരങ്ങൾ കാണാനും കളിക്കാരെ വളരെ അടുത്തു നിന്ന് കാണാനും അവസരം കിട്ടി…" - ഭിന്നശേഷിക്കാരൻ ആയ റോക്കോ മക്‌ഗോവന് തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
മക്‌ഗോവന്റെ വീൽചെയറിന്റെ ഒരു വശം ബ്രസീൽ ഫുട്‍ബോൾ ഇതിഹാസം നെയ്മറും മറുവശത്ത് ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ടിട്ടുണ്ട്. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ,ടെലിവിഷനിൽ മാത്രം ഫുട്ബോൾ ആസ്വദിച്ചിരുന്ന അവൻ ഇതാദ്യമായാണ് സ്റ്റേഡിയത്തിൽ പോയി ഒരു മത്സരം നേരിൽ കാണുന്നത്.
ജീവിതത്തിൽ ഇതുവരെ ഒരു ഫുട്‍ബോൾ മൽസരം സ്റ്റേഡിയത്തിലിരുന്ന് നേരിൽ കണ്ടിട്ടില്ലാത്ത റോക്കോ 11 ദിവസത്തിനുള്ളിൽ അഞ്ച് ഫിഫ ലോകകപ്പ് മത്സരങ്ങളാണ് സ്റ്റേഡിയത്തിലെ പ്രത്യേക ഇരിപ്പിടത്തിലിരുന്ന് നേരിൽ കണ്ടത്. ഖത്തറിന്റെ ഭിന്നശേഷി സൗഹൃദ മനോഭാവവും മികവുറ്റ സംഘാടനവുമാണ് ഇതിനിടയാക്കിയത്.
"സാധാരണയായി ഇത്തരം ആളുകൾക്ക് ആക്സസ് ചെയ്യാവുന്ന സീറ്റുകൾ താഴെയാണ് ഉണ്ടാവാറുള്ളത്. അതിനാൽ തന്നെ നല്ല രീതിയിൽ മത്സരം കാണാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഇവിടെ ചെയ്‌തിരിക്കുന്ന രീതി ഏറെ പ്രശംസനീയമാണ്. ഭിന്നശേഷിക്കാരായ ആളുകൾക്ക് വ്യക്തമായ ആംഗിളിൽ നിന്ന് കളി കാണാൻ സാധിക്കുന്ന രീതിയിലാണ് സീറ്റുകൾ റിസർവ് ചെയ്തിട്ടുള്ളത്. മാത്രമല്ല, ഇത്തരം സീറ്റുകൾ സ്റ്റേഡിയത്തിന് ചുറ്റുമുണ്ട്, അവർക്ക് അത് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്…" - റോക്കോയുടെ പിതാവ് തന്റെ സന്തോഷം പങ്കുവെക്കുന്നു.
" ഞങ്ങളുടെ ഗെയിമുകളിലൊന്ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു. വളരെ അനായാസം സ്റ്റേഡിയത്തിൽ എത്താൻ ഞങ്ങൾക്ക് സാധിച്ചു. സുഗമമായ കാൽനടപ്പാതകളും വഴിയിലുടനീളം വളണ്ടിയേഴ്‌സിന്റെ പിന്തുണയും ഉണ്ടായിരുന്നു. ഖത്തറിന് നന്ദി. " - അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ കാണുന്നതിന് പുറമേ, മക്ഗൊവൻ അടിപൊളി ഫുട്ബോൾ കളിക്കാരൻ കൂടിയാണ്, കഴിഞ്ഞ മൂന്ന് വർഷമായി ഖത്തർ ഫൗണ്ടേഷന്റെ (ക്യുഎഫ്) എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാമിന്റെ ഭാഗമാണ്.
ഉറുഗ്വേ - ഘാന മത്സരത്തിന് മുന്നോടിയായി,താരങ്ങൾ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് മുന്നിൽ നിർത്തുന്ന കുട്ടികളിൽ, രണ്ടുപേർ വീൽചെയറിൽ ആയിരുന്നു. അതിലൊരാൾ കണ്ണൂർ സ്വദേശിയായ പത്തു വയസ്സുകാരനായ ജിബ്രാൻ നദീർ. സെറിബ്രൽ പാൽസി അസുഖമുള്ള ജിബ്രാന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു ആ മത്സരരാവ്. ഉപ്പയുടെ കൂടെ മത്സരം കാണാൻ എത്തിയ ജിബ്രാനെ ഫിഫ ഓഫീഷ്യൽസ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൂയി സുവാരസടക്കമുള്ള താരങ്ങൾ തന്നെ കെട്ടിപ്പിടിച്ചതും ഷേക്ക് ഹാൻഡ് നൽകിയതും കുഞ്ഞുജിബ്രാന് സ്വപ്ന തുല്യമായ അനുഭവമായിരുന്നു.
ഭിന്നശേഷി സുഹൃത്തുക്കളെ ചേർത്തുപിടിക്കുന്ന ഇത്തരം നിരവധി വാർത്തകളാണ് ഖത്തറിൽ നിന്ന് ദിനേനെയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത് നൽകുന്ന സന്തോഷവും പ്രതീക്ഷയും ചെറുതല്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക