September 20, 2019
September 20, 2019
ദോഹ: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജി.സി.ഒ) അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് അടുത്തായി നടത്തിയ നിയമ ഭേദഗതികള്‍ക്കനുസരിച്ചു വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജി.സി.ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി തൊഴിൽ തർക്ക പരിഹാര സമിതികൾ രൂപീകരിക്കുന്നതടക്കമുള്ള നിയമ ഭേദഗതികളാണു നടത്തിയിട്ടുള്ളത്. ഇതുവഴി അതിവേഗത്തില്‍ തന്നെ തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ട്. തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇതുവഴി സാധിച്ചിട്ടുണ്ട്.
രാജ്യത്തെ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് ഇതുവരെ പ്രവര്‍ത്തനക്ഷമമല്ലെന്ന ആംനസ്റ്റി റിപ്പോര്‍ട്ട് തെറ്റാണെന്നും ജി.സി.ഒ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇതിനകം ഫണ്ട് ഇടപെട്ടിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അടക്കമുള്ള എന്‍.ജി.ഒകളുമായി സഹകരിച്ചു തൊഴില്‍ നിയമ പരിഷ്‌ക്കരണങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.