April 16, 2023
April 16, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ : 25 പേര്‍ കൊല്ലപ്പെട്ട സുഡാനിലെ സംഘര്‍ഷത്തില്‍ ഖത്തർ വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചു.യുദ്ധം ഉടനടി അവസാനിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രാലയം സംഘർഷത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കാനും എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.ഭിന്നതകൾ പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും ചർച്ചകളും സമാധാനപരമായ വഴികളും പിന്തുടരണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍ഴ്സുമായി ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 25 ലേറെ പേർ കൊല്ലപ്പെട്ടതായും 180 ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.ഇതിനു പിന്നാലെ സംഭവത്തെ അപലപിച്ച് അമേരിക്കയും യുകെയുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
സുഡാനിലെ സാഹചര്യം വളരെ ദുര്‍ബലമാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രാജ്യഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സംഘര്‍ഷം അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാനും അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിനിടെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വെച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ വിമാനത്തിന് വെടിയേറ്റു.
യാത്രക്കാരുമായി റിയാദിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാബിന്‍ ക്രൂവടക്കമുള്ളവരെ സുഡാനിലെ സൗദി എംബസിയിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് സൗദിയ പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.അതേസമയം സുഡാനില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര മാറ്റി വെക്കാന്‍ ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി ശനിയാഴ്ച അറിയിച്ചിട്ടുണ്ട്.
ഖാര്‍ത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ഒക്ടോബറില്‍ നടന്ന അട്ടിമറിക്ക് ശേഷം സൈനിക മേധാവികളടങ്ങുന്ന കൗണ്‍സിലാണ് സുഡാന്‍ ഭരിച്ചിരുന്നത്. 18 മാസത്തിന് ശേഷം ഭരണം സര്‍ക്കാരിന് വിട്ടു നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും അധികാരത്തിനായി സായുധ സേനയുടെ തലവനും ഫലത്തിൽ രാജ്യത്തിന്റെ പ്രസിഡന്റുമായ ജനറൽ അബ്ദുൽ ഫത്താഹ് അൽ -ബുർഹാനും വൈസ് പ്രസിഡന്റും അർധസൈനിക വിഭാഗമായ ആർ.എസ്.എഫിന്റെ മേധാവിയുമായ ഹെമെതി എന്നറിയപ്പെടുന്ന ജനറൽ മുഹമ്മദ് ഹംദാന് ദാഗ്ലോയും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI