September 22, 2021
September 22, 2021
ദോഹ : പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി. രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന ഒരേയൊരു പോംവഴിയെ പിന്തുണയ്ക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ തടയാൻ രാജ്യാന്തര സ്ഥാപനങ്ങൾക്ക് ഖത്തറിന്റെ പിന്തുണ തുടരുമെന്ന് അറിയിച്ച അമീർ കോവിഡ് വാക്സിന്റെ തുല്യമായ വിതരണവും ദക്ഷിണമേഖലാ രാജ്യങ്ങൾക്ക് അവയുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.അധിനിവേശ ജറുസലേമിലും ഇസ്ലാമിക-ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലും അൽ അഖ്‌സ മസ്ജിദിലും ഇക്കഴിഞ്ഞ റമദാനിൽ ഇസ്രായേൽ നിരവധി തവണ നിയമലംഘനം നടത്തിയ കാര്യവും അമീർ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.