August 19, 2021
August 19, 2021
ദോഹ: അഫ്‌ഗാനിൽ അമേരിക്കൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ച പൗരന്മാരെ കുടിയൊഴിപ്പിച്ചത് ഖത്തറിന്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ ഖത്തറിന്റെ അന്താരാഷ്ട്ര പ്രാധാന്യം വര്ധിക്കുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്.അഫ്‌ഗാനിൽ വലിയ ചോരപ്പുഴ ഒഴുകുന്നത് തടയാൻ കഴിഞ്ഞത് ഖത്തറിന്റെ സമയോചിതമായ ഇടപെടൽ കരണമാണെന്നാണ് വിലയിരുത്തൽ.
താലിബാൻ കാബൂൾ പിടിച്ചടക്കുമ്പോൾ പ്രധാനപ്പെട്ട താലിബാൻ നേതാക്കൾ മുഴുവൻ ദോഹയിലായിരുന്നു. ഇവരുമായി കൂടിയാലോചിച്ചാണ് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ നൂറു കണക്കിന് അഫ്ഘാൻ പൗരന്മാരെ ദോഹയിൽ എത്തിച്ചത്.ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു നടപടി.
ഖത്തർ നൽകിയ സഹായത്തിന് നന്ദി അറിയിച്ചു കൊണ്ട് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാനുമായി ടെലിഫോണിൽ സംസാരിച്ചു.
ഐക്യരാഷ്ട സമിതി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സും ഷെയ്ഖ് മുഹമ്മദുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഖത്തറിന് വളരെയധികം സ്വാധീനമുള്ള സർക്കാരാണ് അഫ്ഘാനിസ്ഥാനിൽ വരാനിരിക്കുന്നത്. ഭീകരവാദവും മറ്റു കാരണങ്ങൾ കൊണ്ടും ലോകരാഷ്ട്രങ്ങൾ മുഴുവനും ഉറ്റുനോക്കുന്ന രാജ്യമെന്ന നിലക്ക് താലിബാൻ നയങ്ങൾ സുപ്രധാനമാണ്.