February 12, 2022
February 12, 2022
ന്യൂയോർക്ക് : വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കർണ്ണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധമുയരുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അന്തരാഷ്ട്ര സംഘടനയായ ഐ.ആർ.എഫ് ആണ് അമേരിക്കയിൽ പ്രതിഷേധമുയർത്തിയത്. വനിതകളെയും പെൺകുട്ടികളെയും അരികുവത്കരിക്കാനുള്ള നയമാണിതെന്നും ഐ.ആർ.എഫ് ആരോപിച്ചു. നേരത്തേ ഖത്തറിലും കർണാടകയിലെ പുതിയ നിയമത്തിനെതിരെ പ്രതിഷേധപരിപാടികൾ നടന്നിരുന്നു.
'ഒരു മതത്തിൽ വിശ്വസിക്കുന്ന വ്യക്തിക്ക് ആ മതം അനുശാസിക്കുന്ന വസ്ത്രരീതി പിന്തുടരാനുള്ള അവകാശമുണ്ട്. അതിനെ ഹനിക്കാൻ കർണാടക ഗവണ്മെന്റ് ശ്രമിക്കരുത്'- ഐ.ആർ. എഫ് അംബാസിഡറായ റഷാദ് ഹുസൈൻ ട്വിറ്ററിൽ കുറിച്ചു. ഇടക്കാല ഉത്തരവിലൂടെ കർണ്ണാടക ഹൈക്കോടതിയും ഹിജാബ് വിലക്കിനെ ന്യായീകരിച്ചു രംഗത്തെത്തിയിരുന്നു. വിഷയം പഠിക്കാൻ കൂടുതൽ സമയം വേണമെന്നും മൂന്നംഗ ബെഞ്ച് കോടതിയിൽ വാദിച്ചു. ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് ഫെബ്രുവരി 8 മുതൽ അടച്ചിട്ട കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫെബ്രുവരി 14 നാണ് വീണ്ടും തുറക്കുക. അന്തിമ വിധി വരുന്നത് വരെ ഹിജാബ് ധരിക്കരുതെന്നാണ് കോടതിയുടെ നിർദേശം.