March 21, 2022
March 21, 2022
സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന, അതിവേഗ റെയിൽ പദ്ധതിയായ കെ.റെയിലിനെതിരെ സംസ്ഥാനത്തുടനീളം പ്രക്ഷോഭം കനക്കുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പ്രതിഷേധം ശക്തി പ്രാപിച്ചത്. പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് സമരമുഖത്ത് സജീവമായുണ്ട്.
കോട്ടയത്ത് നട്ടാശേരിയിലും, മലപ്പുറം തിരുന്നാവായയിലും കല്ലിടൽ നടപടികൾ താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ ജനം, സംഘടിച്ച് പ്രതിഷേധിച്ചതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. കോഴിക്കോട് മീഞ്ചന്തയിലും സമാന രീതിയിൽ ജനം പ്രതിധേഷമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് നാട്ടുകാർ പിഴുതുമാറ്റുകയും ചെയ്തു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, കല്ലുകൾ പിഴുതെറിയുന്നതിന്റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാൽ അതിനും തയ്യാറാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. അതേസമയം, ചങ്ങനാശ്ശേരി സമരകേന്ദ്രമാക്കി, ഇടതുപക്ഷത്തെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ല് പിഴുതത് കൊണ്ട് കെ.റെയിൽ ഇല്ലാതാവില്ലെന്നും കോടിയേരി തുറന്നടിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.