October 05, 2021
October 05, 2021
പുരാവസ്തു തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കൽ രക്ഷാധികാരിയായ പ്രവാസി മലയാളി ഫെഡറേഷനിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു.രക്ഷാധികാരി സ്ഥാനത്തു നിന്ന് മോൻസനെ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യ മര്യാദകൾ പാലിക്കാതെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് സംഘടനാ നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് വിവിധ രാജ്യങ്ങളിലെ ഘടകങ്ങൾ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി സൗദി ഘടകം രാജിവെച്ചു. പ്രവാസി മലയാളി ഫെഡറേഷൻ എന്ന പേരിൽ സൗദി ഘടകമായി പ്രവർത്തിക്കാനാണ് തീരുമാനം. കോര്‍പ്പറേറ്റ് സംഘടനയായി പ്രവർത്തിക്കുന്ന ആഗോള കമ്മിറ്റിയുമായി ഇനി മുതൽ ബന്ധമുണ്ടാകില്ലെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയായിരുന്നു മോൺസൺ മാവുങ്കൽ. സംഘടനാ നേതാക്കൾ ആരോടും ആലോചിക്കാതെയാണ് തീരുമാനങ്ങളെടുക്കുന്നത്. സൗദി ഘടകം ചോദിച്ച ചോദ്യങ്ങൾക്ക് പോലും മറുപടിയില്ല. ഏറ്റവും കൂടുതൽ പ്രവാസികളുള്ള സൗദിയിൽ നിന്നും ലോക കേരള സഭയിലേക്ക് പ്രതിനിധിയെ അയക്കാതെ യൂറോപ്പിൽ നിന്നും തെരഞ്ഞെടുത്തു. കോര്‍പ്പറേറ്റ് സ്ഥാപന രീതിയിലാണ് സംഘടയുടെ പ്രവർത്തനം. എന്നിങ്ങിനെയാണ് സൗദി ഭാരവാഹികളുടെ ആരോപണം. സംഘടനയുടെ പ്രതിഛായ തന്നെ മോശമായ സാഹചര്യത്തിൽ സ്വന്തം നിലക്ക് പ്രവർത്തിക്കാനാണ് പിഎംഎഫിന്റെ സൗദി ഘടകത്തിന്റെ തീരുമാനം. നിലവിലെ പിഎംഎഫിന്റെ ചിഹ്നം ഉപയോഗിക്കില്ല. സ്വതന്ത്രമായി പ്രവർത്തിക്കും. അറൂന്നൂറോളം അംഗങ്ങളാണ് സംഘടനക്ക് സൗദിയിലുള്ളത്. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും സമാന പ്രതികരണമുണ്ട്. അവ ഏകീകരിച്ച് ജിസിസി മേഖലയിൽ പ്രത്യേകം തന്നെ പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/CX7i9uLT8pXDO54KgFQbl3