February 01, 2022
February 01, 2022
ദോഹ : കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിച്ച പി.പി.ഇ കിറ്റടക്കമുള്ള സുരക്ഷാ ഉപാധികൾ മനുഷ്യനും പ്രകൃതിക്കും വെല്ലുവിളി ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവയെ കൃത്യമായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനം പല രാജ്യങ്ങളിലും ഇല്ലെന്നും സംഘടനയുടെ പഠനറിപ്പോർട്ട് പറയുന്നു.
'ആയിരക്കണക്കിന് ടൺ മെഡിക്കൽ മാലിന്യമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി കുമിഞ്ഞുകൂടുന്നത്. ഇവ ശരിയായ രീതിയിൽ നിർമാർജനം ചെയ്തില്ലെങ്കിൽ പ്രകൃതിക്ക് പരിക്കേൽക്കും. കോവിഡിനെതിരെ പരിഭ്രാന്തരായിക്കൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, മാലിന്യം എന്തുചെയ്യുമെന്ന് രാജ്യങ്ങൾ ചിന്തിച്ചില്ല ' -സംഘടന വിശദീകരിച്ചു. അമേരിക്കയിൽ നിന്ന് മാത്രം ഒന്നര ബില്യൺ പി.പി.ഇ കിറ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 2020 മാർച്ചിനും, 2021 നവംബറിനും ഇടയിലുള്ള കണക്കുകൾ മാത്രമാണിത്. ഓരോ ലാബുകളിലും കോവിഡ് പരിശോധന നടത്തുമ്പോൾ രാസമാലിന്യങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന വസ്തുതയും റിപ്പോർട്ടിലുണ്ട്. സിറിഞ്ച്, സൂചി തുടങ്ങിയ വസ്തുക്കളുടെ എണ്ണവും കോടിക്കണക്കിനാണെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പി.പി.ഇ കിറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.