October 06, 2021
October 06, 2021
ഫ്രാൻസിലെ കത്തോലിക്ക സഭയുടെ പീഡനവാർത്തയോട് പ്രതികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. പള്ളികളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതി, എഴുപത് കൊല്ലത്തിനിടെ 2,16,000 കുട്ടികൾ ലൈംഗികപീഡനത്തിന് ഇരയായതായാണ് കണ്ടെത്തിയത്. പൗരോഹിത്യം അടക്കമുള്ള ചുമതലകളുമായി 1.15 ലക്ഷം പേരാണ് ഇക്കാലയളവിൽ ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. ഇവരിൽ 3200 പേർ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ.
"നിർഭാഗ്യവശാൽ ഇത് വലിയൊരു സംഖ്യയാണ്. ഇരകളോട്, അവർ അനുഭവിക്കേണ്ടി വന്ന ആഘാതത്തിൽ എന്റെ ദുഖവും വേദനയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- മാർപ്പാപ്പ അറിയിച്ചു. ഇത്തരക്കാരെ സഭയുടെ നിയമപരിധിയാൽ നിലക്ക് നിർത്താൻ കഴിയാത്തത് താൻ അടക്കമുള്ളവരുടെ വീഴ്ച ആണെന്നും, ലജ്ജ തോന്നുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ വേഗം സ്വീകരിക്കണമെന്ന് ബിഷപ്പുമാരോട് മാർപ്പാപ്പ ആവശ്യപ്പെടുകയും ചെയ്തു. ദൃക്‌സാക്ഷികളിൽ നിന്നും, പോലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നടത്തിയ ഈ പഠനം അനുസരിച്ച് 1950-70 കാലയളവിലാണ് കൂടുതൽ പീഡനങ്ങൾ അരങ്ങേറിയത്.