February 09, 2022
February 09, 2022
ന്യൂയോർക്ക് : ലോകത്തെമ്പാടുമായി ഈ വർഷം 54 ബില്യൺ ഡോളറിന്റെ കച്ചവടം പ്രതീക്ഷിക്കുന്നതായി ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗള. അതേസമയം, ഓഹരി വിദഗ്ദർ കണക്കുകൂട്ടിയതിനേക്കാൾ കുറഞ്ഞ തുകയാണിത്. സി.ഇ.ഒ.യുടെ പ്രസ്താവനയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഫൈസറിന്റെ കോവിഡ് വാക്സിന് ലോകത്തെങ്ങും പ്രചാരം ലഭിച്ചതിന് പിന്നാലെ, ഗുളിക രൂപത്തിലുള്ള കോവിഡ് പ്രതിരോധമരുന്ന് വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക തരംഗമായി മാറുമെന്ന ആത്മവിശ്വാസവും ഫൈസർ സി.ഇ.ഒ പങ്കുവെച്ചു. പാക്സ്ലോവിഡ് ഗുളികകളുടെ വില്പന കൂടി കണക്കിലെടുത്താണ് ഈ വർഷം 54 ബില്യൺ ഡോളറിന്റെ വില്പന നടക്കുമെന്ന് ഫൈസർ പ്രവചിച്ചത്. കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചവരുടെ കണക്കുകൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നും, പാക്സ്ലോവിഡിന്റെ വിപണന സാധ്യത പ്രതീക്ഷിക്കുന്നതിലും കൂടുതലാവുമെന്നും ബൗള കൂട്ടിച്ചേർത്തു. അമേരിക്കയുമായി മാത്രം 20 മില്യൺ പാക്സ്ലോവിഡ് ഗുളികകളുടെ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഫൈസർ മേധാവി അറിയിച്ചു.