December 25, 2021
December 25, 2021
ദോഹ : പൊതുവെ തിരക്കേറിയ സീസണുകളിൽ ഒന്നാണ് ക്രിസ്മസ്. പുതുവത്സരം വരെ നീളുന്ന ആഘോഷങ്ങൾക്കായി ലോകമെമ്പാടുമുള്ള ജനങ്ങൾ യാത്രകൾ ഏറെ നടത്തുന്നതിനാൽ വിമാനക്കമ്പനികൾ റെക്കോർഡ് നേട്ടമുണ്ടാക്കുന്ന കാലയളവാണിത്. എന്നാൽ, ഒമിക്രോൺ കോവിഡും അനുബന്ധപ്രശ്നങ്ങളും കാരണം വിമാനസർവീസുകൾ മുടങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്നത്. നിരവധി ജീവനക്കാർ അവധിയിൽ പ്രവേശിച്ചതിനാൽ സർവീസുകൾ നടത്താൻ കഴിയുന്നില്ലെന്നറിയിച്ച് മൂന്ന് പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ രംഗത്തെത്തി. വിമാനയാത്രയെ പറ്റിയുള്ള ഫ്‌ളൈറ്റ് അവയർ വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം ഡിസംബർ 23-25 തിയ്യതികളിലായി ഏതാണ്ട് അയ്യായിരത്തോളം സർവീസുകളാണ് റദ്ദാക്കപ്പെടുക.
തൊഴിലാളികൾ ലീവ് എടുത്തത് കാരണം പന്ത്രണ്ട് ദീർഘദൂരവിമാനസർവീസുകൾ ഉപേക്ഷിച്ചതായി ജർമൻ കമ്പനിയായ ലുഫ്താൻസ അറിയിച്ചു. ക്രിസ്മസ് സീസൺ മുന്നിൽ കണ്ട് കൂടുതൽ ജീവനക്കാരെ നിയമിച്ചെങ്കിലും, വാഷിംഗ്ടൺ, ബോസ്റ്റൺ, ഹൗസ്റ്റൺ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ നടത്താൻ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. അമേരിക്കൻ വിമാനഭീമന്മാരായ ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് എന്നീ കമ്പനികളുടെ സ്ഥിതിയും സമാനമാണ്. ജീവനക്കാർക്ക് സുഖമില്ലാതെ ആയാൽ സർവീസ് റദ്ദ് ചെയ്യുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇരുകമ്പനികളും പത്രക്കുറിപ്പിറക്കി. ഒമിക്രോൺ ഏറ്റവുമധികം പടർന്നുപിടിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വെള്ളിയാഴ്ചയിലെ വിമാനങ്ങൾ റദ്ദാക്കിയതിന് ഒമിക്രോണിനൊപ്പം പ്രതികൂലകാലാവസ്ഥയും വില്ലനായെന്ന് ഡെൽറ്റ അറിയിച്ചു.