November 05, 2021
November 05, 2021
രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഫസൽ വധക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന ആരോപണം ശരിയല്ലെന്നും, കസ്റ്റഡിയിൽ ഇരിക്കവേ സമ്മർദ്ദത്തിന് വഴങ്ങിയാണ് ആർ.എസ്.എസ്സുകാരനായ സുബീഷ് കുറ്റമേറ്റെടുത്തതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.
2006 ഒക്ടോബർ 22 ന് പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ടുകാരനായ ഫസൽ സെയ്ദാർ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. മറ്റൊരു വധക്കേസിൽ പിടിയിലായ സുബീഷ് ചോദ്യം ചെയ്യലിനിടെ ഫസൽ വധക്കേസുമായി ബന്ധപെട്ട വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. എന്നാൽ, സിബിഐ ഇപ്പോൾ സമർപ്പിച്ച അന്വേഷണറിപ്പോർട്ട് പ്രകാരം കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും, സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും കൃത്യത്തിൽ പങ്കുണ്ട് എന്നുമാണ് നിരീക്ഷണം. ഫസലിന്റെ സഹോദരൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.