January 30, 2022
January 30, 2022
ദോഹ : ഒരു പതിറ്റാണ്ടായി സിറിയൻ ജയിലിൽ കഴിയുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മാതാവ് ഖത്തറിന്റെ സഹായം തേടി. ഓസ്റ്റിൻ ടൈസ് എന്ന പത്രപ്രവർത്തകനാണ് സിറിയൻ ജയിലിൽ കഴിയുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നാളെ നടത്താനിരിക്കുന്ന ചർച്ചയിൽ ഓസ്റ്റിന്റെ കാര്യം പരിഗണിക്കുമെന്നാണ് മാതാവ് ഡെബ്ര ടൈസിന്റെ പ്രതീക്ഷ.
2012 ഓഗസ്റ്റ് 13 നാണ് ഡമാസ്കസിലെ ദരായ പ്രവിശ്യയിൽ നിന്നും ഓസ്റ്റിനെ അറസ്റ്റ് ചെയ്തത്. സിറിയൻ ആഭ്യന്തര കലാപത്തിനിടെയായിരുന്നു അറസ്റ്റ്. ഓസ്റ്റിൻ പഠിച്ച ജോർജ് ടൗൺ ഫോറിൻ സർവീസ് യൂണിവേഴ്സിറ്റിക്ക് ഖത്തറിൽ ശാഖയുള്ളതിനാൽ, ഓസ്റ്റിനെ സഹായിക്കാൻ ഖത്തർ തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഡെബ്ര അമേരിക്കൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകന്റെ വിഷയം അമേരിക്കയും ഗൗരവമായി എടുക്കണമെന്ന് ഡെബ്ര അഭ്യർത്ഥിച്ചു. ലോകത്തിന്റെ പല ഭാഗത്തുമുള്ള രാഷ്ട്രീയതടവുകാരെയും മാധ്യമപ്രവർത്തകരെയും മോചിപ്പിക്കുന്നതിൽ ഖത്തർ പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം, സിറിയയിലെ ബാഷർ അൽ അസ്സദിന്റെ ഭരണകൂടവുമായി ഖത്തറിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നതിനാൽ മാധ്യമപ്രവർത്തകന്റെ മോചനത്തിൽ ഖത്തർ ഇടപെട്ടേക്കില്ല. വിഷയത്തിൽ ഖത്തറും അമേരിക്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.