October 02, 2021
October 02, 2021
വാഷിംഗ്ടൺ : അമേരിക്കയിൽ താമസിക്കുന്ന മുസ്‌ലിം മതവിശ്വാസികളിൽ ബഹുഭൂരിഭാഗവും മതവിദ്വേഷവും വിവേചനവും നേരിട്ടനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കണക്കുകൾ. കാലിഫോർണിയയിലെ ഒരു സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്ത് വന്നത്. ആകെ മുസ്‌ലിം ജനസംഖ്യയുടെ 67.5 ശതമാനം ആളുകളാണ് ഇത്തരത്തിലുള്ള വിവേചനത്തിന് ഇരയായതായി തുറന്ന് പറഞ്ഞത്.
അമേരിക്കയിലുള്ള 1123 മുസ്ലിംകളോട് നേരിട്ട് സംവദിച്ചാണ് സർവ്വേ തയാറാക്കിയത്. പുരുഷന്മാരുമായി തുലനം ചെയ്യുമ്പോൾ സ്ത്രീകൾക്കാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതെന്നും സർവ്വേ വ്യക്തമാക്കുന്നു. 76.7 ശതമാനം സ്ത്രീകളും മുസ്‌ലിം വിദ്വേഷം നേരിട്ട് അനുഭവിച്ചപ്പോൾ, 58.6 ശതമാനം പുരുഷൻമാർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വാക്കാലുള്ള അപമാനങ്ങളും ശാരീരിക ഉപദ്രവങ്ങളും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. മുസ്‌ലിംകളോട് അമേരിക്കൻ സമൂഹം പ്രകടിപ്പിക്കുന്ന വെറുപ്പ് തങ്ങളെ മാനസികമായി തളർത്തിയതായി സർവേയിൽ പങ്കെടുത്ത 93.7 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. കുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് സർവ്വേ നടത്തിയത്. പതിനെട്ട് മുതൽ ഇരുപത്തിഒൻപത് വയസ്സ് വരെ പ്രായമുള്ളവർക്കാണ് പൊതുഇടങ്ങളിൽ കൂടുതൽ ദുരനുഭവങ്ങൾ ഉണ്ടായതെന്നും സർവേ കണ്ടെത്തി. ഇസ്ലാമിനോടുള്ള വിദ്വേഷം അമേരിക്കൻ മുസ്ലിംകളെ മാത്രമല്ല, മുഴുവൻ അമേരിക്കൻ സമൂഹത്തെയും ബാധിക്കുന്നുണ്ട് എന്നാണ് സർവേ നടത്തിയ സംഘത്തിന്റെ തലവൻ എൽസാദിഗ് എൽഷെയ്ഖ് അഭിപ്രായപെട്ടത്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയോ സമൂഹത്തെയോ മതപരമായോ വംശീയമായോ മറ്റെന്തെങ്കിലും വൈജാത്യങ്ങളുടെ പേരിലോ അകറ്റി നിർത്തുന്നതും വിവേചനപരമായി പെരുമാറുന്നതും കുറ്റകൃത്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക.