March 17, 2022
March 17, 2022
തിരുവനന്തപുരം : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 ൽ യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിമിഷ അപ്പീൽ നൽകിയെങ്കിലും, ഇക്കഴിഞ്ഞ ജനുവരിയിൽ വാദം കേട്ട സനായിലെ കോടതി ശിക്ഷ ശരിവെച്ചു.
ഇതോടെയാണ് പ്രശ്നത്തിൽ നയപരമായി ഇടപെടണമെന്ന അഭ്യർത്ഥനയുമായി നിമിഷയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വിഷയത്തിൽ ചെയ്യാൻ കഴിയുന്നതൊക്കെയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നിമിഷയുടെ മാതാവ് പ്രേമകുമാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും നിമിഷയുടെ കുടുംബാംഗങ്ങൾ ചർച്ച നടത്തിയിരുന്നു. 2017 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ സ്വദേശിയായ തലാൽ അബ്ദുമഹ്ദിയെ നിമിഷ കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. സഹായവാഗ്ദാനവുമായി വന്ന ശേഷം, തന്റെ പാസ്പോർട്ട് കൈക്കലാക്കിയ തലാലിന്റെ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ കോടതിയിൽ മൊഴി നൽകിയത്.