November 17, 2021
November 17, 2021
കോഴിക്കോട് : ഖത്തർ ഫുട്‍ബോൾ ലോകകപ്പിന്റെ ഭാഗമായി ഒരുക്കുന്ന പ്രദർശനത്തിലേക്ക് ഉരു ഒരുക്കാനുള്ള യത്നത്തിലാണ് കോഴിക്കോട് ചാലിയത്തെ ഒരുപറ്റം തൊഴിലാളികൾ. പഴമയുടെ പൈതൃകം വിളിച്ചോതുന്ന മാതൃകയിൽ പണി പുരോഗമിക്കുന്ന ഉരുവിൽ ഇരുമ്പിന്റെയോ, മറ്റ് ലോഹങ്ങളുടെയോ നേരിയ അംശം പോലുമുണ്ടാവില്ല. ഒന്നാന്തരം തേക്കിൻ തടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉരുവിൽ കയർ ഉപയോഗിച്ചാണ് മരത്തടികളെ ബന്ധിപ്പിക്കുന്നത്.
ഉരു നിർമാണ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹാജി അഹമ്മദ് കോയ ഗ്രൂപ്പിനാണ് ഉരുവിന്റെ നിർമാണചുമതല. ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ച ഗോകുൽ എടത്തുംപടിക്കലിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം തൊഴിലാളികളാണ് ഉരു നിർമ്മാണത്തിന്റെ ഭാഗമാവുന്നത്. പട്ടർമാടുള്ള ഉരു നിർമാണയൂണിറ്റിൽ നിർമ്മിക്കപ്പെടുന്ന ഈ യാനഭീമന് 27 അടി നീളമുണ്ടാവും. നിലമ്പൂരിൽ നിന്നാണ് നിർമ്മാണത്തിനുള്ള തേക്കിൻ തടികൾ എത്തിച്ചത്. ഏതാനും ആഴ്ചകൾക്കകം ഉരു ഖത്തറിലേക്ക് യാത്ര തിരിക്കും.