Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കരിപ്പൂർ വിമാനാപകടത്തിന് കാരണം ഇവയാണ്,വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

September 12, 2021

September 12, 2021

ന്യൂഡൽഹി: 2020ലെ കരിപ്പൂർ വിമാനപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ്  ഇൻ വെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച റിപ്പോർട്ടിലാണ് പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമാക്കുന്നത്. നിർണയക റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറി.

തെറ്റായ ലാൻഡിങ് ആണെന്ന് അറിയിച്ചിട്ടും പൈലറ്റ് നിർദേശം അവഗണിച്ചുവെന്ന ഗുരുതരമായ പരാമർശം റിപ്പോർട്ടിലുണ്ട്. റൺവേയുടെ പകുതി കഴിഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. 8858 അടി നീളമുള്ള റൺവേയിൽ 4438 അടിയിലാണ് താഴെയിറക്കിയത്. മുന്നറിയിപ്പ് നൽകിയിട്ടും വിമാനം അമിത വേഗതയിൽ മുന്നോട്ട് പോയി. മോശം കാലാവസ്ഥയായിരുന്നതിനാൽ വിമാനത്തിൻ്റെ വൈപ്പർ ശരിയായി പ്രവർത്തിച്ചില്ല. സമാനമായ സാഹചര്യത്തിൽ മുൻപ് വിമാനം ലാൻഡ് ചെയ്തതിൻ്റെ ആത്‌മവിശ്വാസത്തിലായിരുന്നു പൈലറ്റ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്നും വശങ്ങളിലേക്ക് തെന്നിമാറി. ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ വീഴ്ചയുടെ ആഘാതത്തിന് ശേഷം തീപിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തിൻ്റെ സാങ്കേതിക പിഴവ് തള്ളിക്കളയാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ അടുത്ത വിമാനത്താവളങ്ങളെ സമീപിക്കുകയെന്ന ഗോ എറൗണ്ട് നിർദേശം പൈലറ്റിന് ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് പറയുന്നുണ്ട്.

ടേബിൾ ടോപ്പ് റൺ വേയിൽ നിന്ന് മുന്നോട്ട് പോയ വിമാനം മൂന്ന് ഭാഗങ്ങളായി തകരുകയായിരുന്നു. വീഴ്ച സംഭവിച്ചുവെന്ന് മനസിലാക്കി ഇടപെടാൻ പൈലറ്റിന് സാധിച്ചില്ലെന്നും 257 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് പഠിച്ച ശേഷം വ്യോമയാന മന്ത്രാലയം തുടർനടപടി സ്വീകരിക്കും.

2020 ഓഗസ്റ്റ് ഏഴിന് 184 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ബോയിങ് 737 വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരടക്കമുള്ള 21 പേരാണ് മരിച്ചത്. 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരും ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയമാകുകയും ചെയ്തു. വിമാനം അപടകത്തിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ നടത്തിയ ഇടപെടലാണ് രക്ഷയായത്. വിമാനത്താവളത്തിൻ്റെ ചുമതലയുള്ള സിഐഎസ്എഫ് വിഭാഗവും എയർപോർട്ട് ഫയർഫോഴ്സും എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ സുരക്ഷാ മതിലും ഗേറ്റും ചാടിക്കടന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു.

പകുതിയിലധികം പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയ ശേഷമാണ് അപകടസ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയതെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ശക്തമായ മഴ അവഗണിച്ചായിരുന്നു നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. വാട്ട്സാപ്പ് മുഖേനെ വിവരങ്ങൾ പങ്കുവച്ചതോടെ കൂടുതൽ വാഹനങ്ങൾ വിമാനത്താവളത്തിലെത്തിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ആശുപത്രികളിലേക്കുള്ള വഴികളിൽ നാട്ടുകാർ സുരക്ഷയൊരുക്കി കാവൽ നിൽക്കുകയും ചെയ്തു. നാട്ടുകാരുടെ ഈ ഇടപെടൽ ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കുകയും ചെയ്തു.

കൊവിഡ്-19 നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് കൊവിഡ് ആശങ്ക അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് ക്വാറൻ്റൈനിൽ പോകണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നു.


Latest Related News