May 21, 2022
May 21, 2022
കണ്ണൂർ: കണ്ണൂർ ഇന്റർനേഷണൽ എയർപോർട്ട് കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 185 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുമ്പുള്ള സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയാണ് നഷ്ടമെന്ന് പ്രമുഖ ഇംഗ്ലീഷ് ബിസിനസ് വാർത്ത വെബ്സൈറ്റ് ആയ ബിസിനസ് ബെഞ്ച്മാർക് റിപ്പോർട്ട് ചെയ്തു.
2019-2020 സാമ്പത്തിക വർഷത്തിൽ 95 കോടിയായിരുന്ന നഷ്ടം മാർച്ച് 31, 2021 വരെയുള്ള കാലയളവിൽ എയർപോർട്ടിന്റെ മൊത്തം നഷ്ടം 324.54 കോടി രൂപയായി ഉയർന്നു.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിമാന സർവിസുകൾ റദ്ദാക്കിയതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതുമാണ് നഷ്ടത്തിന് പ്രധാന കാരണം. വായ്പയുടെ പലിശയായി ഭീമമായ സംഖ്യ തിരിച്ചടക്കുന്നതും നഷ്ടത്തിന് കാരണമായതായി റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും വലിയ ചെലവ് (89 കോടി) ലോൺ തിരിച്ചടവിനായിരുന്നു. വരുമാനത്തേക്കാൾ കൂടുതലായിരുന്നു ഇത്. 951.67 കോടിയാണ് എയർപോർട്ടിന്റെ മൊത്തം കടം. പണമില്ലാത്തതിനാൽ ലോൺ തിരിച്ചടവ് തെറ്റിയതായും ബിസിനസ് ബെഞ്ച്മാർക് റിപ്പോർട്ട് പറയുന്നു.
കേരള സർക്കാർ, ഭാരത് പെട്രോളിയം കോർപറേഷൻ, എം.എ യൂസുഫ് അലി എന്നിവരാണ് കണ്ണൂർ എയർപോർട്ടിലെ പ്രധാന നിക്ഷേപകർ. കേരള സർക്കാറിന് 39.23 ശതമാനം ഓഹരിയും ബി.പി.സി.എല്ലിന് 16.20 ശതമാനം ഓഹരിയും എം.എ യൂസുഫ് അലിക്ക് 8.59 ശതമാനം ഓഹരിയുമാണുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക