October 20, 2021
October 20, 2021
ദോഹ : രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ അഴിച്ചുപണി നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ലെ 22 ആം ആക്ട് പ്രകാരം, ഖത്തറിൽ എത്തുന്ന വിദേശികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കും. സന്ദർശകവിസയിൽ എത്തുന്നവർക്കും നിയമം ബാധകമായിരിക്കും. രാജ്യത്ത് എത്തുന്ന എല്ലാ ആളുകൾക്കും അടിസ്ഥാനചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് ഈ പുതിയ നീക്കം.
ഓരോ കമ്പനിയിലെയും തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ട ഉത്തരവാദിത്തം തൊഴിൽദാതാവിനാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനായി ആരോഗ്യമന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെടണം. നിയമം പാസാക്കി ആറുമാസത്തിന് ശേഷമാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും, ആ കാലയളവ് വരെ ഇൻഷുറൻസ് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. നിയമത്തെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 19 നാണ് പുതിയ നിയമാവലി തമിം ബിൻ ഹമദ് അൽതാനി ഒഫിഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഗവണ്മെന്റ് ചികിത്സയ്ക്കായി കാത്തുനിൽക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും, സ്വകാര്യമേഖലയുടെ സഹായത്തോടെ ആരോഗ്യരംഗം കൂടുതൽ മികച്ചതാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.