January 27, 2022
January 27, 2022
ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷത്തെ ഇടവേളകളിൽ നടത്തിയാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ദാരിദ്ര്യം അവസാനിക്കുമെന്നും, അഭയാർത്ഥികളുടെ എണ്ണം കുറയുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഫുട്ബോളിലെ സൂപ്പർ താരങ്ങളൊക്കെ യൂറോപ്പിൽ മാത്രം പന്തുതട്ടുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും, മറ്റ് ഭൂഖണ്ഡങ്ങളിലെ കാൽപന്ത് പ്രേമികൾക്കും ഇവരുടെ കളി കാണാൻ അവസരം ലഭിക്കണമെന്നും ഇൻഫാന്റിനോ പറഞ്ഞു. ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടന്നാൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രസിഡന്റ് നിരീക്ഷിച്ചു. ലോകരാജ്യങ്ങളുടെ അനുകമ്പയും സംഭാവനകളും മാത്രമല്ല, അവസരങ്ങളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണമെന്നും അദ്ദേഹം വാദിച്ചു. സൗദി അറേബ്യൻ ഫുട്‍ബോൾ ഫെഡറേഷനാണ് രണ്ട് വർഷത്തിൽ ഒരിക്കൽ ലോകകപ്പ് വേണമെന്ന ആശയം മുന്നോട്ട് വെച്ചത്. പല രാജ്യങ്ങളും ഈ നീക്കത്തിന് പിന്തുണ അറിയിച്ചെങ്കിലും, താരങ്ങളിൽ ബഹുഭൂരിഭാഗവും ഈ നീക്കത്തിന് എതിരാണ്.
ഇൻഫന്റിനോ നടത്തിയ പ്രഖ്യാപനത്തെയും സോഷ്യൽ മീഡിയയിലൂടെ താരങ്ങളും മാധ്യമപ്രവർത്തകരും പരിഹസിച്ചു. നിരവധി അഭയാർത്ഥികളുമായി താൻ അഭിമുഖം നടത്തിയിട്ടുണ്ടെന്നും, ലോകകപ്പ് കാണാൻ കഴിയാത്തതാണ് തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവരിലൊരാളും പറഞ്ഞിട്ടില്ല എന്നാണ് മാധ്യമപ്രവർത്തകനായ ആൻഡ്രു സ്‌റ്റോഹ്ലീൻ അഭിപ്രായപ്പെട്ടത്. യൂറോപ്പ്യൻ ക്ലബുകളിൽ പന്തുതട്ടുന്ന ആഫ്രിക്കൻ താരങ്ങളും ഫിഫ പ്രസിഡന്റിന്റെ നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. നാല് വർഷത്തിൽ ഒരിക്കൽ കളിക്കുന്ന, സവിശേഷമായ ടൂർണമെന്റാണ് ലോകകപ്പെന്നും, ഇടയ്ക്കിടെ കളിച്ചാൽ അതിന്റെ പ്രഭ കുറയുമെന്നുമാണ് പി.എസ്.ജിയുടെ ഫ്രഞ്ച് താരം എംബാപ്പെ വിഷയത്തിൽ പ്രതികരിച്ചത്.