February 24, 2022
February 24, 2022
ഡൽഹി : ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ. ഏതാണ്ട് ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിവിധ കോഴ്‌സുകൾ പൂർത്തിയാക്കാനായി ഉക്രെയിനിലേക്ക് ചേക്കേറിയത്. സ്ഥിതിഗതികൾ വഷളായതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള തത്രപ്പാടിലാണ് ഈ വിദ്യാർത്ഥികൾ. ഉക്രൈൻ അതിർത്തി കടന്ന് നിലയുറപ്പിച്ച റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടെന്ന് ഉക്രൈൻ അധികൃതർ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ വൈകാതെ അടച്ചിടാനുള്ള നടപടികൾ ഉക്രൈൻ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആവശ്യമായത്ര വിമാനങ്ങൾ ലഭ്യമല്ലാത്തതും, അവസരം മുതലാക്കി വിമാനക്കമ്പനികൾ കൊള്ളലാഭമെടുക്കുന്നതും കാരണം, മടങ്ങിവരവ് ഏറെ ദുഷ്കരമാണെങ്കിലും, ഇന്ത്യൻ വിദ്യാർത്ഥികൾ തിരിച്ചെത്തി തുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഭയചകിതരായ മാതാപിതാക്കൾ, എത്ര രൂപ മുടക്കി ടിക്കറ്റ് എടുത്തിട്ടാണെങ്കിലും തിരികെ എത്താൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥികൾ അറിയിച്ചു. ഡൽഹി സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി അമൻ ദൊഹരെ 65000 രൂപ മുടക്കിയാണ് നാട്ടിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. ശരാശരി 25000 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കുമെന്നായിരുന്നു ഇന്ത്യൻ എംബസിയുടെ അറിയിപ്പെന്നും അമൻ പറഞ്ഞു. 'മറ്റ് രാജ്യങ്ങളിലെ എംബസികൾ ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികളോട് രാജ്യം വിടാൻ നിർദേശിച്ചു. എന്നാൽ തങ്ങൾക്ക് തിരികെയെത്താനുള്ള നിർദേശം ലഭിച്ചത് കേവലം ഒരാഴ്ച്ച മുൻപ് മാത്രമാണ്. ' വിദ്യാർഥികളിലൊരാൾ പരാതിപ്പെട്ടു. ഉക്രൈനിലുള്ള വിദേശപൗരന്മാർ പുറത്തുകടക്കാൻ തിരക്ക് കൂട്ടുന്നത് കാരണം, വിമാനത്താവളത്തിൽ എത്താൻ പോലും പ്രയാസം അനുഭവപ്പെടുന്നതായും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നോർക്ക അറിയിച്ചു.