January 04, 2022
January 04, 2022
ദോഹ : പനി ബാധിച്ചെത്തിയ കൈക്കുഞ്ഞിനെ ചികിൽസിച്ചതിൽ പിഴവ് പറ്റിയെന്ന ആരോപണം നിഷേധിച്ച് ഹമദ് ആശുപത്രി അധികൃതർ. ഡിസംബർ 27 ന് അൽ സദ്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തങ്ങളുടെ കുഞ്ഞിന് ഡ്രിപ് ഇട്ട രീതി തെറ്റിയെന്നും, ഇതുകാരണം കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങൾക്ക് തകരാറ് സംഭവിച്ചുവെന്നും ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം നിഷേധിച്ചാണ് ആശുപത്രി അധികൃതർ രംഗത്തെത്തിയത്.
കുട്ടിക്ക് ആ ഘട്ടത്തിൽ വേണ്ടിയിരുന്ന ചികിത്സ കൃത്യമായി നൽകിയിട്ടുണ്ടെന്നും, കുഞ്ഞ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഖത്തർ റേഡിയോയിൽ ഒരു പരിപാടിക്കിടെയാണ് പരാതിക്കാരൻ രംഗത്തെത്തിയത്.രാജ്യത്തെ പ്രമുഖ അറബ് ദിനപത്രം ഇത് വാർത്തയാക്കി നൽകിയിരുന്നു. കുഞ്ഞിന് ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം മുലയൂട്ടലിൽ സംഭവിച്ച അപാകത ആണെന്നും, ശ്വസനസഹായത്തിനായി ട്യൂബ് ഇടുമ്പോൾ മുലപ്പാൽ പുറത്തേക്ക് വന്നത് ഇതിന് തെളിവാണെന്നും ഹമദ് ആശുപത്രി വിശദീകരിച്ചു. തലച്ചോറിലെ കോശങ്ങൾക്ക് തകരാർ സംഭവിക്കാൻ കാരണം ഒരുതരം വൈറസ് ആണെന്നത് ടെസ്റ്റുകളിലൂടെ തെളിഞ്ഞെന്നും കുറിപ്പിൽ പറയുന്നു. നഴ്‌സിന്റെ ഭാഗത്ത് നിന്നും ഒരുപിഴവും സംഭവിച്ചിട്ടില്ല എന്നും ഹമദ് അധികൃതർ വ്യക്തമാക്കി.