September 11, 2019
September 11, 2019
അൻവർ പാലേരി
ദോഹ: ഇന്നലെ ദോഹയിൽ നടന്ന ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ സമനിലയില്‍ തളക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ.പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള മത്സരത്തിൽ വിജയം ആർക്കായാലും ആവേശകരമായ മത്സരം പ്രതീക്ഷിച്ചാണ് മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാർ സ്റ്റേഡിയത്തിൽ എത്തിയത്.ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ബൂട്ടണിയുന്നില്ലെന്ന വാർത്ത തുടക്കത്തിൽ നിരാശ പടർത്തിയെങ്കിലും ഒരു കയ്യിൽ ഇന്ത്യൻ പതാകയും മറുകയ്യിൽ ഖത്തർ പതാകയുമേന്തി സ്റ്റേഡിയത്തിലെത്തിയ ഫുടബോൾ ആരാധകർക്ക് ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല.കളിയുടെ തുടക്കം മുതൽ ആൽമോയിസ് അലി ഉൾപെടെയുള്ള ഖത്തർ കളിക്കാരുടെ കാലുകളിൽ നിന്ന് ഗോൾ മഴ പ്രതീക്ഷിച്ചിരുന്ന കളിയാരാധകർക്ക് മുന്നിൽ പ്രതിരോധത്തിന്റെ കോട്ടമതിൽ തീർത്ത് ഇന്ത്യൻ കളിക്കാർ ഗാലറികളിൽ ആവേശത്തിരയിളക്കങ്ങൾക്ക് തുടക്കമിട്ടു.
നായകനും ഗോള്‍ കീപ്പറുമായ ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയത്തോളം വിലമതിക്കുന്ന സമനില സമ്മാനിച്ചത്.മത്സരത്തിലുടനീളം ഗുര്‍പ്രീത് സിങ് മികച്ച പോരാട്ടം കാഴ്ചവച്ചു. എതിര്‍ ടീം തൊടുത്തുവിട്ട പന്തുകളെല്ലാം ഗുര്‍പ്രീത് സിങ്ങിന്റെ കൈകളില്‍ ഒതുങ്ങി. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല. അത്ര മനോഹരമായിരുന്നു ഗുര്‍പ്രീത് സിങ്ങിന്റെ ഓരോ പ്രതിരോധവും.ഒമാനെതിരായ മത്സരത്തിൽ 82 മിനുട്ട് വരെ ലീഡ് ചെയ്ത ഇന്ത്യൻ ടീം അവസാന ലാപ്പിൽ രണ്ടു ഗോളുകൾക്ക് വഴങ്ങി പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിൽ അതിജീവനത്തിന്റെ ഇരട്ടിമധുരമുള്ള പ്രതിരോധമാക്കി ഗുർപ്രീത് മാറ്റുകയായിരുന്നു.ഒമാനുമായുള്ള പരാജയത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങൾ ഗുർപ്രീത് അടക്കമുള്ള താരങ്ങൾ ഇന്നലെ ദോഹയിൽ തിരുത്തിക്കുറിക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ച സഹല്‍ അബ്ദുൽ സമദ് മധ്യനിരയില്‍ കൈമാറിയ മനോഹരമായ പാസുകളും ശ്രദ്ധേയമായിരുന്നു.രണ്ടാം പകുതിയിലെ കോര്‍ണറില്‍ നിന്നുള്ള കിടിലന്‍ ഷോട്ട് നേരിയ തലനാരിഴയ്ക്ക് പുറത്തായെങ്കിലും ഗ്യാലറിയിൽ അതുണ്ടാക്കിയ ആവേശം ചെറുതല്ല.
എന്തായാലും ഖത്തറിനെതിരായ സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.