October 13, 2021
October 13, 2021
ഇസ്രായേൽ ഗവൺമെന്റുമായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ഗൂഗിളിനും ആമസോണിനും സമ്മർദ്ദം. നാനൂറോളം വരുന്ന തൊഴിലാളികളാണ് ഈ ആവശ്യവുമായി മേലധികാരികൾക്ക് തുറന്ന കത്തെഴുതിയത്. ഇക്കഴിഞ്ഞ മെയ് 24 നാണ് ഇസ്രായേൽ കമ്പനിയായ നിംബസുമായി ഇരുകമ്പനികളും 1.2 ബില്യൺ ഡോളറിന്റെ ഭീമൻ കരാറിൽ ഒപ്പുവെച്ചത്.
ഈ കരാർ പ്രകാരം ഇസ്രായേൽ ഗവണ്മെന്റിനൊപ്പം ഇസ്രായേൽ സൈന്യത്തിനും ഗൂഗിൾ, ആമസോൺ എന്നിവയുടെ സേവനം ലഭിക്കുന്നുണ്ട്. ഇതാണ് തൊഴിലാളികളുടെ രോഷത്തിന് കാരണം. ഫലസ്തീൻ ജനതയ്ക്ക് നേരെ കൊടിയ അക്രമം അഴിച്ചുവിടുന്ന ഇസ്രായേൽ ജനതയോട് സഹകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് തൊഴിലാളികൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദകരാറിൽ ഇരുകമ്പനികളും ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫലസ്തീൻ ജനതയുടെ വിവരങ്ങൾ ഇസ്രായേൽ സൈന്യം ചോർത്തുമെന്നും, ഈ കൊടിയ മനുഷ്യാവകാശലംഘനത്തിന്റെ ഭാഗമാവാൻ തങ്ങൾക്ക് കഴിയില്ലെന്നും തൊഴിലാളികൾ കത്തിൽ കൂട്ടിച്ചേർത്തു.