September 09, 2021
September 09, 2021
അബുദാബി : അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുക്കുന്നതിനിടെ നാടുവിട്ട മുൻ പ്രസിഡന്റ് അഷറഫ് ഗനി അഫ്ഗാനിസ്ഥാനിലെ ജനതയോട് മാപ്പപേക്ഷിച്ചു. താൻ രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആണെന്ന മുൻവാദം ആവർത്തിച്ച ഗനി, ട്രഷറിയിൽ നിന്നും വലിയൊരു സംഖ്യയുമായാണ് രാജ്യം വിട്ടതെന്ന വിമർശനവും തള്ളി. നിലവിൽ അബുദാബിയിൽ അഭയം തേടിയിരിക്കുകയാണ് അഷ്‌റഫ് ഗനി.
"തന്റെ ജനതയെ ഈ വിധത്തിൽ ഉപേക്ഷിച്ച് നാടുവിടേണ്ടിവരുമെന്ന് കരുതിയതല്ല, എന്നാൽ സാഹചര്യം ആ വിധത്തിൽ ആയിരുന്നു. തോക്കുകൾ ശബ്‌ദിക്കാതിരിക്കാൻ, കാബൂളിലെ ആറ് മില്യൺ ജനങ്ങൾക്ക് വേണ്ടി, ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തു". ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ഗനി പറഞ്ഞു. ജീവിതത്തിൽ താൻ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വിഷമകരമായ തീരുമാനം എന്നാണ് നാടുവിടലിനെ ഗനി വിശേഷിപ്പിച്ചത്. പണം കടത്തിയെന്ന ആരോപണത്തെ ഇത്തവണയും ഗനി തള്ളി. അയൽരാജ്യമായ താജികിസ്താനിലെ അംബാസിഡറാണ് ട്രഷറിയിൽനിന്നും 169 മില്യൺ ഗനി കൈക്കലാക്കി എന്ന ഗുരുതരമായ ആരോപണം ആദ്യം ഉന്നയിച്ചത്. പ്രാണരക്ഷാർത്ഥം നാടുവിട്ട താൻ അത്തരമൊരു ചതി ചെയ്തിട്ടില്ലെന്നും, അക്കാര്യത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം നേരിടാനും താൻ തയ്യാറാണെന്ന് ഗനി വ്യക്തമാക്കി.