November 30, 2021
November 30, 2021
ദോഹ : രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് ഡിസംബർ 31 വരെ തെറ്റുകൾ തിരുത്താൻ അവസരം. നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഹാജരാവുന്ന പ്രവാസികൾക്ക് എതിരെ ഒരു തരത്തിലുള്ള നിയമനടപടിയും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗം മേധാവി ഖലീൽ താഹർ അൽത്വയ്രിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഡിസംബർ 31ന് മുൻപ് സ്വമേധയാ നിയമലംഘനം റിപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് ഏതൊരു പ്രവാസിയേയും പോലെ നാട്ടിലേക്ക് മടങ്ങാമെന്നും ഖലീൽ താഹർ അറിയിച്ചു.
പാസ്‌പോർട്ടും വിമാനടിക്കറ്റുമായി ആഭ്യന്തരവകുപ്പിന്റെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘകർക്ക് തടസ്സങ്ങൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയും. പിന്നീട് തൊഴിൽ വിസ തരപ്പെടുത്താൻ കഴിഞ്ഞാൽ ഇവർക്ക് വീണ്ടും ഖത്തറിൽ എത്താനും കഴിയും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് ഒന്ന് മുതൽ ആറ് മണി വരെയാണ് ആഭ്യന്തരമന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിൽ ഇതിനായുള്ള കേന്ദ്രം പ്രവർത്തിക്കുക. ഏതൊക്കെ വിഭാഗത്തിൽ പെട്ട ആളുകൾക്കാണ് പൊതുമാപ്പ് നൽകുകയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂർത്തി ആവാത്തവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പൊതുമാപ്പിന് അർഹരായവർ
1. റെസിഡന്റ് പെർമിറ്റിന്റെ കാലാവധി പിന്നിട്ടിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികൾ. പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ഇയാൾക്കെതിരെ തൊഴിൽ ഉടമ പരാതി നൽകിയിട്ടുണ്ടാവരുത്.
2. തൊഴിലുടമ പരാതി നൽകിയിട്ട് ഒരുമാസം പിന്നിട്ടിട്ടില്ലാത്ത പ്രവാസികൾ
3. കുടുംബ/സന്ദർശന വിസയിൽ രാജ്യത്തെത്തി, കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവർ. ഇവർക്ക് അധികമായി താമസിച്ചതിനുള്ള പിഴ അടക്കേണ്ടിവരും
4. റസിഡന്റ് പെർമിറ്റ് റദ്ധ് ചെയ്യപ്പെട്ടിട്ട് 90 ദിവസം പിന്നിട്ടവർ. ഇവരും നിശ്ചിത തുക പിഴയായി അടക്കണം.
ഉമ്മുസലാൽ, ഉമ്മുസുനൈം, അൽ വക്ര, അൽ റയ്യാൻ, മുസൈമിർ തുടങ്ങി അഞ്ചിടത്ത് ഈ നടപടികൾക്കായി സേവനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.