September 10, 2021
September 10, 2021
ലോകഫുട്‌ബോളിലെ അധികാരകേന്ദ്രങ്ങൾ വീണ്ടും ഏറ്റുമുട്ടുന്നു. മുൻപും പലവട്ടം അഭിപ്രായവ്യത്യാസങ്ങളാൽ വാർത്തകളിൽ നിറഞ്ഞ ഫിഫയും യുവേഫയും ലോകകപ്പ് ഫുട്‍ബോളിന്റെ നടത്തിപ്പിനെ ചൊല്ലിയാണ് ഇത്തവണ ഇടഞ്ഞത്.മത്സരങ്ങൾ നാല് വർഷത്തിൽ ഒരിക്കൽ എന്ന ഫോർമാറ്റിൽ നിന്നും, രണ്ട് വർഷത്തിൽ ഒരിക്കൽ എന്ന നിലയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചെന്ന് ഫിഫ അറിയിച്ചു. തീരുമാനത്തോട് ശക്തമായ ഭാഷയിൽ എതിർപ്പ് രേഖപ്പെടുത്തിയ യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ, യൂറോപ്പ്യൻ ടീമുകൾ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പ് നൽകി.
നിരവധി മുൻ താരങ്ങളെയും പരിശീലകരെയും അണിനിരത്തിക്കൊണ്ട് ഖത്തറിൽ നടത്തിയ മീറ്റിംഗിനൊടുവിലാണ് ഫിഫ ഈ പ്രഖ്യാപനം നടത്തിയത്. ബ്രസീൽ ഇതിഹാസം റൊണാൾഡോ, ഡെന്മാർക്കിന്റെ മുൻ വിഖ്യാത ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ, ഐവറി കോസ്റ്റ് താരം ദിദിയർ ദോഗ്ബ്ര എന്നിവരും ഈ തീരുമാനത്തെ അനുകൂലിച്ച് നിലപാടെടുത്തു. കഴിഞ്ഞ വർഷം ഫിഫയുടെ ഗ്ലോബൽ ഡെവലപ്മെന്റ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ആഴ്‌സണൽ പരിശീലകൻ ആർസൺ വെങ്ങറാണ് രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പെന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. യൂറോപ്യൻ ലീഗിലെ താരങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും, ലോകകപ്പിന്റെ പകിട്ട് കുറയുമെന്നുമാണ് യുവേഫയുടെ വാദം. ആഭ്യന്തരലീഗിന്റെ ഇടയിൽ ചെറിയ ഇടവേളകളെടുത്ത് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടത്തുന്നതിന് പകരം, ഈ മത്സരങ്ങൾ എല്ലാ വർഷവും ജൂണിൽ ഒരുമിച്ച് നടത്താനും ഫിഫ പദ്ധതിയിടുന്നുണ്ട്. യുവേഫ ഈ നിലപാട് തിരുത്താൻ തയ്യാറല്ലായെങ്കിൽ ഫുട്ബോൾ ലോകകപ്പിന്റെ ഭാവി എന്താകുമെന്ന ഉത്കണ്ഠയിൽ ആണ് ലോകമെങ്ങുമുള്ള കാൽപന്ത് പ്രേമികൾ.