September 12, 2021
September 12, 2021
ന്യൂയോർക്ക് : ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പറ്റി നിർണ്ണായകവെളിപ്പെടുത്തലുകൾ. ദുരന്തത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ രഹസ്യാന്വേഷണവിഭാഗമായ എഫ്ബിഐ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ.
പതിനാറോളം പേജുകളുള്ള പുതിയ റിപ്പോർട്ടിൽ പ്രധാനമായും സൗദിയെ കുറിച്ചാണ് പരാമർശിച്ചിട്ടുള്ളത്. വിമാനത്തിൽ ഉണ്ടായിരുന്ന സൗദി സ്വദേശികളായ രണ്ട് ഭീകരർ അമേരിക്കയിൽ ഉള്ള സൗദി പൗരന്മാരുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവുകളാണ് പുതിയ റിപ്പോർട്ടിൽ ഉള്ളത്. അതേസമയം സൗദി ഗവൺമെന്റിന് ഇക്കാര്യത്തിൽ എന്തെങ്കിലും അറിയാമായിരുന്നു എന്ന തരത്തിലുള്ള സൂചനകളൊന്നും റിപ്പോർട്ടിൽ ഇല്ല. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ സൗദി അധികൃതർക്ക് ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനായി ഇവർ കേസും ഫയൽ ചെയ്തിട്ടുണ്ട്. സൗദി പൗരന്മാരായ ഖാലിദ് അൽ മിദാർ ,നവാഫ് അൽ ഹഫ്‌മി എന്നിവർ വഴി വിമാനം റാഞ്ചിയ പ്രതികൾക്ക് വൻ തുക കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം. തുടക്കം മുതൽ തന്നെ ഈ ആരോപണങ്ങൾ നിഷേധിച്ച സൗദി എംബസി പുതിയ റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ടും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ എഫ്ബിഐക്ക് കഴിഞ്ഞിട്ടില്ല. കാലങ്ങളായി തങ്ങൾക്ക് ചുറ്റും സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്ന ഊഹാപോഹങ്ങളുടെ പുകമറ ഈ റിപ്പോർട്ടോടെ മാറുമെന്നാണ് പ്രതീക്ഷ എന്നാണ് എംബസി പ്രതികരിച്ചത്. ആക്രമണത്തിൽ ഉൾപ്പെട്ട 19 ഭീകരരിൽ 15 പേരും സൗദി സ്വദേശികൾ ആണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടം ആളുകൾ സൗദിയെ പ്രതിസ്ഥാനത്ത് നിർത്തിയത്. മുഖ്യ സൂത്രധാരകൻ ഉസാമ ബിൻ ലാദന്റെ സൗദി ബന്ധവും ഈ വിവാദത്തിന് കാരണമായി.