November 29, 2021
November 29, 2021
ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നും നിക്ഷേപകരെ കണ്ടെത്താനുള്ള ജാറെഡ് കുഷ്നറിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൂടിയായ കുഷ്നർ വൈറ്റ് ഹൗസിൽ ഉപദേഷ്ടാവായിരുന്നു. 'എബ്രഹാം അക്കോർഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്' എന്ന ഓർഗനൈസേഷന്റെ സ്ഥാപകനായ കുഷ്നർ ഇസ്രയേലിനും മിഡിൽ ഈസ്റ്റിനും ഇടയിലെ സന്ദേശവാഹകനായാണ് വിലയിരുത്തപ്പെടുന്നത്.
യുഎഇക്കും ഇസ്രയേലിനും ഇടയിലുള്ള കരാറുകൾക്ക് ചരട് വലിച്ച കുഷ്നർ, ഖത്തറിനെതിരെ മറ്റ് അറബ് രാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിലും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. 'അഫിനിറ്റി പാർട്ട്‌നേഴ്സ്' എന്ന തന്റെ പുതിയ സംരംഭത്തിന് ഫണ്ട് കണ്ടെത്താനായാണ് കുഷ്നർ ഖത്തർ സൗദി എന്നീ രാജ്യങ്ങളെ ബന്ധപ്പെട്ടത്. പ്രാരംഭഘട്ടത്തിൽ തന്നെ ഖത്തർ ഈ അപേക്ഷ തള്ളിയെങ്കിലും, സൗദി താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 450 ബില്യൺ വരുന്ന പൊതുനിക്ഷേപഫണ്ടിൽ നിന്നും പണം ചിലവഴിച്ച്, കുഷ്നറിന്റെ സംരംഭത്തിൽ വലിയ ഓഹരി സ്വന്തമാക്കാൻ സൗദി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.