October 06, 2021
October 06, 2021
ന്യൂയോർക്ക് : സമൂഹമാധ്യമരംഗത്തെ ഭീമന്മാരായ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാരി രംഗത്ത്. 2021 മെയ് വരെ ഫേസ്ബുക്കിൽ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ഫ്രാൻസസ് ഹോഗനാണ് അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഫേസ്ബുക്കും ഇന്ത്യൻ ഭരണകൂടവും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഹോഗന്റെ വെളിപ്പെടുത്തലുകളിൽ പ്രധാനപ്പെട്ടത്. ഭരണകൂടത്തെ സഹായിക്കാനായി പല പോസ്റ്റുകളും ഫേസ്‌ബുക്ക് കണ്ടില്ലെന്ന് നടിച്ചതായി ഹോഗൻ ആരോപിക്കുന്നു. മുസ്‌ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന പോസ്റ്റുകൾ, ഖുർആനെ അവഹേളിക്കുന്ന പോസ്റ്റുകൾ എന്നിവയുടെ ഉറവിടം ആർഎസ്എസ് അനുകൂല ഗ്രൂപ്പുകൾ ആണെന്ന് ഫേസ്ബുക്കിന് അറിയാമെന്നും ഹോഗൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപി ഐടി സെല്ലുകളുടെ വ്യാജഅക്കൗണ്ടുകളെ പറ്റിയും അഭിമുഖത്തിനിടെ ഹോഗൻ പരാമർശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പണം നൽകുന്ന ടയർ സീറോ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്കയും ബ്രസീലുമാണ് ഈ പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ദിവസം ലോകത്താകെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ സ്തംഭിച്ചത് ഹോഗന്റെ വെളിപ്പെടുത്തലിനെ തുടർന്നാണെന്നും അഭ്യൂഹങ്ങളുണ്ട്.