January 14, 2022
January 14, 2022
മാഡ്രിഡ് : മൂന്നാം വർഷം, കടന്ന് പോവുന്നത് മൂന്നാം തരംഗത്തിലൂടെ. കോവിഡ് എന്ന ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പാടുപെടുകയാണ് ഭൂഗോളം മുഴുവനും. അസുഖം കാരണം മരിച്ചുവീണവരുടെ എണ്ണവും, പുതുതായി രോഗം പിടിപ്പെടുന്നവരുടെ എണ്ണവും റെക്കോർഡുകൾ ഒക്കെയും കടപുഴക്കി മുന്നേറുകയാണ്. ലോക്ക്ഡൗണും, വാക്സിനേഷനും, മാസ്ക് ധാരണവും സാമൂഹിക അകലവുമടക്കം പഠിച്ച പണി പതിനെട്ടും പഴറ്റിയിട്ടും മെരുങ്ങാത്ത കോവിഡിന് മുന്നിൽ തോൽവി സമ്മതിക്കാൻ ഒരുങ്ങുകയാണ് യൂറോപ്പ്. ഈ രോഗത്തെ ഇനിയൊരു മഹാമാരിയായി കണക്കാക്കേണ്ടതില്ലെന്നും, വന്നുപോവുന്നൊരു പനി മാത്രമാണിതെന്നും നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്‌പെയിൻ. വൈകാതെ പല യൂറോപ്യൻ രാജ്യങ്ങളും ഇതേ പാത പിന്തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതാദ്യമായല്ല ഒരു യൂറോപ്യൻ രാജ്യം ഇത്തരമൊരു വേറിട്ട തീരുമാനത്തെ കുറിച്ച് ചിന്തിക്കുന്നത്. ബ്രിട്ടനിലും കോവിഡിനെ ഒരു സാധാരണ അസുഖമായി പരിഗണിക്കാനുള്ള ചർച്ചകൾ സജീവമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി സൂചന നൽകി. ഒമിക്രോൺ ശരവേഗത്തിൽ പടരുന്നുണ്ടെങ്കിലും, ആശുപത്രി വാസവും മരണനിരക്കും കുറവാണ് എന്നതിനാലാണ് സ്‌പെയിൻ കോവിഡിനെ 'വിലകുറച്ചു' കാണാൻ തീരുമാനിക്കുന്നത്. അടുത്ത രണ്ട് മാസം കൊണ്ട് യൂറോപ്യൻ ജനസംഖ്യയുടെ അൻപത് ശതമാനത്തിനും ഒമിക്രോൺ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഫ്രാൻസ്, ജർമനി, ഇറ്റലി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ മൂന്നാം തരംഗം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സാഹചര്യം ആയതിനാൽ, ഈ രാജ്യങ്ങൾ അയവുകൾ പ്രഖ്യാപിച്ചേക്കില്ല. എന്നാൽ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സ്‌പെയിനിന്റെ പാത പിന്തുടരാനാണ് സാധ്യത.