January 29, 2022
January 29, 2022
ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ കന്നി ഫുട്‍ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. നവംബറിൽ അരങ്ങേറുന്ന ലോകകപ്പിന്റെ ടിക്കറ്റ് വില്പന, ഫിഫ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരംഭിക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കുന്നത്. ദിവസങ്ങൾക്കകം തന്നെ ഉദ്‌ഘാടന മത്സരത്തിനും ഫൈനലിലും ലഭ്യമായ ടിക്കറ്റുകളെക്കാൾ അധികം അപേക്ഷ ലഭിച്ചുകഴിഞ്ഞു.
ടിക്കറ്റുകൾക്കായി ഏറ്റവുമധികം അപേക്ഷകൾ അയച്ച രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. എന്നാൽ, നിലവിലെ കണക്കുകൾ പ്രകാരം യു.എ.ഇയിൽ നിന്നും ലോകകപ്പ് കാണാൻ ഖത്തർ സന്ദർശിക്കുന്നവർ വിമാനടിക്കറ്റിനായി വൻ തുക മുടക്കേണ്ടി വരും. നവംബർ 20 ന് ദുബായിൽ നിന്ന് ദോഹയിലേക്ക് പറക്കുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിന് 6150 ദിർഹമാണ് നിരക്ക്. മസ്കത്ത് വഴിയുള്ള ഒമാൻ എയർ വിമാനത്തിന് 3280 ദിർഹമാണ് നിരക്ക്. നവംബർ 20 ന് ദുബായിൽനിന്ന് പുറപ്പെട്ട്, നവംബർ 22 ന് തിരിച്ചെത്തുന്ന വിമാനത്തിന്റെ നിരക്ക് 9575 ദിർഹമാണ്. പൊതുവെ നിരക്ക് കുറവുള്ള ഫ്ലൈദുബായ് വിമാനത്തിലും എട്ടായിരം ദിർഹമാണ് നവംബർ മാസത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. അടുത്ത ആഴ്ച്ച ദോഹ-ദുബായ് യാത്രക്ക് കേവലം 1154 ദിർഹമാണ് ആവശ്യം. ആറും ഏഴും ഇരട്ടി നിരക്ക് നൽകിയാൽ മാത്രമാണ് ദുബായ് നിവാസികൾക്ക് ഖത്തറിലെത്തി ലോകകപ്പ് കാണാനൊക്കുക.