May 21, 2022
May 21, 2022
വെല്ലിങ്ടണ്‍: വിദേശ യാത്രക്കാരനില്‍നിന്നും രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.ഗോമൂത്രം ഗുരുതര അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായ പതിവു സുരക്ഷാ പരിശോധനയിലാണ് രണ്ടു കുപ്പി 'ഗോമാതാ' ഗോമൂത്രം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ടിലുകളുടെ ചിത്രം പ്രൈമറി ഇന്‍ഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടു. കുടിവെള്ളം, തേന്‍ എന്നിവയ്‌ക്കൊപ്പം ഒഴിച്ചു കുടിക്കേണ്ടതാണ് ഗോമാതാ ഗോമൂത്രമെന്ന് കുപ്പിയിലെ നിര്‍ദേശത്തിലുണ്ട്. ദിവസം ഒഴിഞ്ഞ വയറില്‍ ഒരു തവണയോ, അല്ലെങ്കില്‍ രണ്ടു തവണയോ സേവിക്കാം. 110 രൂപയാണ് ഒരു കുപ്പിക്ക് വില. പതിനൊന്നു മാസം ഇത് കേടാകാതെയിരിക്കും.
യാത്രക്കാരന്റ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം സൂക്ഷിച്ചതെന്ന് യാത്രക്കാരന്‍ വിശദീകരിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പിഴയോ വിചാരണയോ നേരിടേണ്ടി വരുമെന്നും പ്രൈമറി ഇന്‍ഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കി.
'ക്രൈസ്റ്റ്ചര്‍ച്ച് വിമാനത്താവളത്തിലെ പതിവ് പരിശോധനയില്‍ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരം ഉത്പന്നങ്ങള്‍ ഗുരുതര അസുഖങ്ങള്‍ക്ക് കാരണമാകും. കാലിലും വായയിലും അസുഖങ്ങള്‍ക്ക് കാരണമാകും. ചില ഹൈന്ദവ പാരമ്ബര്യപ്രകാരം ഗോമൂത്രം പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ജൈവസുരക്ഷാ ബുദ്ധിമുട്ടുകള്‍ മൂലം ഗോമൂത്രം രാജ്യത്തേക്ക് അനുവദിക്കാനാകില്ല' -പ്രസ്താവനയില്‍ പറയുന്നു.
2015ല്‍ രണ്ടു കുപ്പി ഗോമൂത്രവുമായി എത്തിയ ഇന്ത്യന്‍ വംശജയായ യാത്രക്കാരിക്ക് ന്യൂസിലന്‍ഡ് കസ്റ്റംസ് 400 ഡോളര്‍ പിഴ ചുമത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക