December 30, 2021
December 30, 2021
ആദ്യമെത്തിയ കോവിഡ് 19 വൈറസും, അനുഗമിച്ചെത്തിയ ഡെൽറ്റ വകഭേദവും, ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദവും ചേർന്ന്, ഇനിയുള്ള ദിവസങ്ങളിൽ ആഞ്ഞടിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ തലവനായ റെഡ്‌റോസ് അധനോം ബുധനാഴ്ച നടത്തിയ ഓൺലൈൻ കോൺഫറൻസിലൂടെയാണ് ലോകരാജ്യങ്ങളുമായി ആശങ്ക പങ്കുവെച്ചത്.
ഈ വർഷം അവസാനിക്കും മുൻപ് ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളും കുറഞ്ഞത് 40% ജനങ്ങൾക്ക് എങ്കിലും വാക്സിൻ നൽകണം എന്നായിരുന്നു സംഘടന നിർദേശിച്ചത്. എന്നാൽ, 92 രാജ്യങ്ങൾക്ക് ഇതിന് കഴിഞ്ഞിട്ടില്ല. കോവിഡ് സംഹാരതാണ്ഡവമാടാൻ ഇത് കാരണമായേക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ജൂലൈ അവസാനിക്കുമ്പോഴേക്കും 70% ജനങ്ങൾക്കെങ്കിലും രണ്ട് ഡോസ് വാക്സിനും നൽകുമെന്ന് പുതുവത്സരത്തിൽ പ്രതിജ്ഞ എടുക്കണമെന്നാണ് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന നിർദേശിച്ചത്.
കഴിഞ്ഞ വാരവുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്ത് ഒരാഴ്ച്ച കൊണ്ട് ആകെ കേസുകളിൽ 11 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 20 നും 26 നും ഇടയിൽ അഞ്ച് മില്യൺ ആളുകൾക്കാണ് പുതുതായി കോവിഡ് പിടിപെട്ടത്. അമേരിക്കയിൽ മാത്രം 39 ശതമാനത്തിന്റെ വർധനവാണ് ഒരാഴ്ച്ച കൊണ്ട് രേഖപ്പെടുത്തിയത്. ഏറെക്കാലമായി കോവിഡിനോട് പടപൊരുതുന്ന ആരോഗ്യപ്രവർത്തകർ തളർന്നുപോയേക്കുമെന്ന ആശങ്കയും ടെഡ്റോസ് പങ്കുവെച്ചു. മഹാമാരിക്കെതിരായ ഈ മഹായുദ്ധത്തിൽ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും, സമ്പന്നരാഷ്ട്രങ്ങൾ ദരിദ്രരാഷ്ട്രങ്ങളെ ചേർത്ത് പിടിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. നേരത്തെ, പൗരന്മാർക്ക് നാലാം ഡോസ് നൽകാനുള്ള ഇസ്രായേൽ നീക്കത്തെ സംഘടന രൂക്ഷമായി വിമർശിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ പലതും വാക്സിന് ദൗർലഭ്യം നേരിടുന്ന വേളയിൽ നാലാം ഡോസ് നൽകാൻ തീരുമാനിച്ചത് ദൗർഭാഗ്യകരമാണെന്നായിരുന്നു സംഘടനയുടെ നിരീക്ഷണം.