January 16, 2022
January 16, 2022
ബോസ്റ്റൺ : കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയാവും മുൻപാണ് ഒമിക്രോൺ എന്ന പുതിയ വില്ലൻ അവതരിച്ചത്. രോഗികളിൽ ഗുരുതരാവസ്ഥയും മരണനിരക്കും കുറവാണെങ്കിലും, ഞൊടിയിട കൊണ്ട് നിരവധി പേരിലേക്ക് പകരാൻ കെല്പുള്ള ഒമിക്രോൺ ലോകത്തിന്റെ എല്ലാ ഭാഗത്തും പടർന്നത് കണ്ണടച്ച് തുറക്കും മുൻപാണ്. ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം, കോവിഡ് ഒമിക്രോണോടെ അവസാനിക്കില്ലെന്നും, ജനിതകമാറ്റങ്ങളിലൂടെ പുതിയ കോവിഡ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പകർച്ചവ്യാധി പഠനവിദഗ്ദനായ ലിയനാർഡോ മാർട്ടിനസിന്റെ അഭിപ്രായപ്രകാരം, ഓരോ തവണ ഒമിക്രോൺ ഒരാളിലേക്ക് പടരുമ്പോഴും, ജനിതകമാറ്റത്തിനുള്ള സാധ്യത വർധിക്കുകയാണ്. വാക്സിനേഷൻ ഒന്ന് മാത്രമാണ് കോവിഡിന് വിലങ്ങിടാനുള്ള വഴിയെന്നും, പല രാജ്യങ്ങളും വാക്സിനേഷൻ നിരക്കിൽ പിന്നിലായതിനാൽ ഇക്കാര്യത്തിൽ വലിയ ശുഭപ്രതീക്ഷ ഇല്ലെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോണിൽ നിന്നും ജനിതകമാറ്റം സംഭവിച്ച് ഉടലെടുക്കുന്ന പുതിയ വകഭേദം ശക്തി കുറഞ്ഞത് ആവാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. വളർത്തുമൃഗങ്ങളിലൂടെ വൈറസ് പടരുന്ന ഭീതിജനകമായ അവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് സമ്മതിച്ച ശാസ്ത്രജ്ഞർ, അപ്രവചനീയമാണ് കാര്യങ്ങൾ എന്നും ആവർത്തിച്ചു.