June 20, 2021
June 20, 2021
ഇന്നലെ അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തിരുവനന്തപുരത്തെ ബന്ധുവീട്ടിലാണ് മോഹനന്‍ വൈദ്യരെ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞിരുന്നു. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം.
അദ്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വൈറസുകളില്ലെന്നും മരണമില്ലെന്നും കാൻസർ എന്ന അസുഖമില്ലെന്നുമുള്ള മോഹനൻ വൈദ്യരുടെ അവകാശവാദങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും ഇദ്ദേഹം നടത്തിയ പ്രസ്താവനകളും വിവാദമായി. നിപ രോഗത്തെ നിഷേധിച്ചും നേരത്തെ മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.